അഴിമതിക്കെതിരെ വിജിലൻസിന്റെ ‘സിവിൽ ഡെത്ത്’

കോഴിക്കോട്: അഴിമതിക്ക് കൂട്ടുനിന്ന സർക്കാർ ജീവനക്കാരന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ വരച്ചുകാട്ടി വിജിലൻസിന്റെ ബോധവത്ക്കരണ നാടകമായ സിവിൽ ഡെത്ത്. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലെ എഞ്ചിനീയേഴ്സ് ഹാളിൽ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി.

കൈക്കൂലി ശീലമാക്കിയ മുൻ സർക്കാർ ജീവനക്കാരന്റെ പ്രേരണയാൽ മകളുടെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വിജിലൻസിന്റെ പിടിയിലാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കൈക്കൂലി നേരിട്ട് വാങ്ങുന്നതിന് പകരം ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിക്കുന്നതും ഇത് പിടികൂടാനുള്ള വിജിലൻസിന്റെ പുതിയ തന്ത്രങ്ങളും നാടകത്തിലൂടെ കാഴ്ചക്കാരിൽ എത്തിച്ചു. അഴിമതി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വിജിലൻസിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന എം. ഷറഫുദ്ദീൻ, കെ. ജുമുദ്ദീൻ, ദീപക് ജോർജ്, എസ് ആ ദേവി, സിബി പോൾ, എസ്. വി ജയകുമാർ, എസ്. ഗിരീഷ് കുമാർ, ഷിബ കുമാരി, ഹരികൃഷ്ണൻ, കെ.പി. ശ്രീജിത്ത് എന്നിവരാണ് അഭിനേതാക്കായി വേദിയിലെത്തിയത്. നാടകപ്രവർത്തകനായ അസീം അമരവിളയാണ് സംവിധാനം നിർവഹിച്ചത്. വിജിലൻസ് സബ് ഇൻസ്പെക്ടറായ കെ നജുമുദ്ദീനാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
അഴിമതിരഹിത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും വകുപ്പിന്റെ നാടക സംഘം പര്യടനം നടത്തുന്നുണ്ട്. 45 മിനുട്ട് ആണ് നാടകത്തിന്റെ ദൈർഘ്യം.
ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഹാളിൽ സന്നിഹിതരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *