കോഴിക്കോട്: ഹൃദയത്തിനും തലച്ചോറുണ്ടെന്ന് കാണിച്ചുതന്ന കവിയാണ് എം.എന്‍.പാലൂരെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. താളിയോല സാംസ്കാരിക സമിതി എം.എന്‍.പാലൂര് അനുസ്മരണ ചടങ്ങില്‍ അനുസ്മരമണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1960 മുതല്‍ എം.എന്‍.പാലൂരുമായി ബന്ധമുണ്ടായിരുന്നു. അക്കാലത്ത് ഷൊര്‍ണൂരില്‍ നടന്ന സാഹിത്യ ക്യാമ്പില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അക്കാലത്ത് അദ്ദേഹം ബോംബെയില്‍ വിമാനതാവളത്തില്‍ ടാക്സി ഡ്രൈവറായിരുന്നു. ആധുനിക കവിതാ പ്രസ്ഥാനത്തിന് കവികളായ അയ്യപ്പനേത്ത്, എം.എന്‍.പാലൂര്, അയ്യപ്പപണിക്കര്‍, എന്‍.എന്‍.കക്കാട് എന്നിവരാണ് നേതൃത്വം നല്‍കിയത്. ഔപചാരിക വിദ്യാഭ്യാസം പോലും നേടാത്ത കവിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഠിനമായ ജീവിതാനുഭവങ്ങള്‍ കാവ്യ സൃഷ്ടികളില്‍ പ്രതിഫലിക്കുന്നുണ്ട്. കവിതയെ കാല്പ്പനികതയില് നിന്ന് റിയലിസ്റ്റിക് തലത്തിലേക്ക് അദ്ദേഹം വഴിതിരിച്ചുവിട്ടു. അദ്ദേഹത്തിന്റെ ‘ആത്മകഥയായ കഥയില്ലാത്തവന്റെ കഥ’ എല്ലാവരും വായിച്ചിരിക്കേണ്ട കൃതിയാണെന്ന് പി.പി.ശ്രീധരനുണ്ണി നിര്‍ദ്ദേശിച്ചു. മഹാഭാരതം 7 തവണ വായിച്ചിട്ടുണ്ടെന്ന് എം.എന്‍.പാലൂര് പറഞ്ഞിട്ടുണ്ട്. മഹാഭാരതത്തെ ആധുനിക ജീവിതവുമായി ബന്ധിപ്പിച്ച് അദ്ദേഹം സാഹിത്യ ലോകത്തിന് പകര്‍ന്നു നല്കി. ജീവിത സൗന്ദര്യ ബിന്ദുവാണെങ്കിലും, അനുഭവങ്ങളുടെ തീക്ഷ്ണത നിറഞ്ഞതുമാണെന്ന് അനുവാചകര്‍ക്ക് അനുഭവഭേദ്യമാക്കി. ഇന്ന് പല കവികളും ആധുനികതയുടെ പേരില്‍ എഴുതിവിടുന്നത് കവിതയല്ലെന്നദ്ദേഹം വിമര്‍ശിച്ചു. യുവതലമുറയ്ക്ക് നല്ല ബിംബ കല്‍പ്പനയുണ്ടെന്നും, പുതു തലമുറ കാവ്യ ലോകത്ത് മികച്ച സൃഷ്ടികള്‍ നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുസ്മരണ സമ്മേളനം പ്രൊഫ ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. താളിയോല സാംസ്കാരിക സമിതി പ്രസിഡണ്ട് പി.ഐ അജയന് അധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കവിത രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരം മണക്കാട് നാഷണല്‍ കോളേജിലെ മൈഥിലി.ഡി.എസ്, രണ്ടാം സ്ഥാനം ലഭിച്ച കുന്ദമംഗലം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ അഞ്ജലി ഇ.ടി., കാലടി ശങ്കരാചാര്യ സംസ്കൃത കോളേജിലെ ഇ.ആദര്‍ശ് എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. മോഹനന് പുതിയോട്ടില്‍ പി.ടി. നിസാര്‍, ശ്രീജ ചേളന്നൂര്‍, അനന്തന്.സി, പത്മനാഭന് വേങ്ങേരി ,വിജയന് ചേളന്നൂര്‍, വി.പി.സനീബ് കുമാര്‍, അനീസ സുബൈദ എന്നിവര്‍ പ്രസംഗിച്ചു. എം. എസ്. സുധീരന്, അഞ്ജലി.ഇ.ടി. , ആദര്‍ശ്. ഇ.എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
