ശബരിമല തീര്‍ത്ഥാടനം; റോഡുകള്‍ നവംബര്‍ 5ന് മുമ്പ് പൂര്‍ണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീര്‍ത്ഥാടനം; റോഡുകള്‍ നവംബര്‍ 5ന് മുമ്പ് പൂര്‍ണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല തീര്‍ത്ഥാടനം; റോഡുകള്‍ നവംബര്‍ 5ന് മുമ്പ് പൂര്‍ണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീര്‍ത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകള്‍ നവംബര്‍ 5 ന് മുന്‍പ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന തലത്തില്‍ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷ്യല്‍ കോര്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായുള്ള കോര്‍ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോര്‍ ടീം അംഗങ്ങള്‍ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികള്‍ പരിശോധിക്കുകയും ഈ സീസണ്‍ കാലയളവ് മുഴുവന്‍ പരാതികള്‍ യഥാസമയം പരിഹരിക്കുകയും ചെയ്യും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ റസ്റ്റ് ഹൗസുകളിലും പൊതുമരാമത്ത് വകുപ്പിന് ചുമതലയുള്ള ആശുപത്രി സംവിധാനങ്ങളിലും ഏര്‍പ്പെടുത്തും. സിവില്‍, ഇലക്ട്രിക്കല്‍ ക്രമീകരണങ്ങള്‍ സമയബന്ധിതമായി പരിശോധിച്ച് പ്രവര്‍ത്തന സജ്ജമാക്കും.

ചീഫ് എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന കോര്‍ ടീം, ബന്ധപ്പെട്ട ജില്ലകളില്‍ പരിശോധന നടത്തി നവംബര്‍ 1 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റോഡ് ഗതാഗത യോഗ്യമാക്കല്‍, റോഡ് സുരക്ഷ ഏര്‍പ്പെടുത്തല്‍, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യല്‍, ഡ്രൈനേജ് സ്ലാബുകള്‍ ക്രമീകരിക്കല്‍, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവര്‍ത്തനം എന്നിവ കോര്‍ ടീമിന്റെ പരിശോധനയില്‍ ഉറപ്പു വരുത്തും.

ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കണ്‍വീനര്‍മാര്‍ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികളും പ്രത്യേകമായി റസ്റ്റ് ഹൗസുകളുടെ പരാതി ഇല്ലാതെയുള്ള ക്രമീകരണങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കല്‍ വിഭാഗം ഉറപ്പാക്കും. സിവില്‍, ഇലക്ട്രിക്കല്‍ പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ നേതൃത്വം നല്‍കും. റസ്റ്റ് ഹൗസുകള്‍ വൃത്തിയായി സൂക്ഷിക്കുക, ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ പരാതി ഉണ്ടാകാത്ത വിധത്തില്‍ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുക, റസ്റ്റ് ഹൗസുകളില്‍ ആവശ്യമായ ജീവനക്കാരുടെ കൃത്യതയാര്‍ന്ന സേവനം എന്നിവ കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ഉറപ്പു വരുത്തും.

പാലം വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പാലങ്ങളുടെ കൈവരികള്‍ അടക്കമുള്ള സുരക്ഷാപ്രവൃത്തികള്‍ പരിശോധിക്കുകയും നവംബര്‍ ഒന്നിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. മണ്ഡലകാല സമയത്ത് വരുന്ന പരാതികള്‍ അടിയന്തരമായി പരിഹരിച്ചു പോകുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ റോഡ് സുരക്ഷ, മണ്ണിടിച്ചില്‍ പോലെയുള്ള പ്രവൃത്തികള്‍ക്ക് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും ജില്ലാ കളക്ടര്‍മാര്‍ ഫണ്ട് ലഭ്യത ഉറപ്പുവരുത്തണം. മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട്, ഡ്രെയിനേജ് ക്ലീനിങ്, മണ്ണിടിച്ചില്‍, അപകടകരമായ മരക്കൊമ്പുകള്‍ മുറിച്ച് മാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്ന സമയത്ത് അടിയന്തരമായി നിര്‍വഹിക്കും. ഇത് നടക്കുന്നുണ്ടെന്ന് കോര്‍ ടീമിന്റെ ജില്ലാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ ഉറപ്പുവരുത്തും. ശബരിമല തീര്‍ത്ഥാടകര്‍ കാല്‍ നടയായി യാത്ര ചെയ്യുന്ന സാഹചര്യമുള്ളതിനാല്‍ റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി റോഡരികുകള്‍ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.

ശബരിമല ഉത്സവ സീസണുമായി ബന്ധപ്പെട്ട്, ഈ കാലയളവില്‍ പിഡബ്ല്യൂഡി ഫോര്‍ യു, ടോള്‍ ഫ്രീ, കണ്‍ട്രോള്‍ റൂം എന്നിങ്ങനെയുള്ള പരാതി പരിഹാര സംവിധാനങ്ങളില്‍ വരുന്ന മുഴുവന്‍ പരാതികളും അടിയന്തരമായി പരിഹരിക്കും. ശബരിമല ഉത്സവകാലത്ത് വരുന്ന ഇത്തരം പരാതികളില്‍ വീഴ്ച വരുത്തുന്നത് പ്രോജക്ട് ഡയറക്ടര്‍ – കെഎസ്ടിപി, കോര്‍ ടീമിലെ അംഗങ്ങള്‍ എന്നിവര്‍ പരിശോധിച്ച് പരിഹരിക്കുകയും വീഴ്ച വരുത്തിയവരുടെ വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സെക്രട്ടറിക്ക് നല്‍കുകയും ചെയ്യും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളില്‍ റോഡ് സുരക്ഷാ ഇനത്തില്‍ അധിക തുക നല്‍കാന്‍ കഴിയുമോ എന്നതിന് റോഡ് സുരക്ഷാ ചെയര്‍മാനായ ഗതാഗത വകുപ്പ് മന്ത്രിക്കും കണ്‍വീനര്‍ക്കും അടിയന്തരമായി കത്ത് നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ജലജീവന്‍ മിഷനുമായി വാട്ടര്‍ അതോറിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടകരുടെ ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്താനും തീരുമാനമായി.

ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലെ റോഡുകളില്‍ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനെയും അറിയിക്കും. ആവശ്യമായ റോഡ് സുരക്ഷാ ഫണ്ട് അവിടെ ലഭിക്കുന്നു എന്നുള്ളത് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുകയും ചെയ്യും. ഈ റോഡുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി വിവരം ജില്ലാ കളക്ടറെ അറിയിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളില്‍ റോഡ് പ്രവൃത്തികള്‍ നടക്കുന്നത് മൂലം ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കും. ഇത്തരം റോഡുകള്‍ കോര്‍ ടീം പ്രത്യേകമായി പരിശോധിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഗതാഗതം തിരിച്ചു വിടുന്നത് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനേയും അറിയിക്കും. സ്ഥലം വ്യക്തമാകുന്ന രീതിയിലുള്ള ബോര്‍ഡുകള്‍ ആവശ്യമായ ഇടങ്ങളില്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സംബന്ധിച്ച് റോഡുകള്‍ പൂര്‍ണ സഞ്ചാര യോഗ്യമാണെന്നും വെള്ളക്കെട്ടില്ല എന്നും ഉറപ്പു വരുത്തും. റോഡുകളില്‍ ആവശ്യമായ ബോര്‍ഡുകളും ക്രമീകരണങ്ങളും മുന്‍കൂട്ടി സജ്ജീകരിക്കും. ഇത് വ്യക്തമായി കാണിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കണം. പൊതുവില്‍ റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതികള്‍ കൊണ്ട് വന്നതിന്റെ മാറ്റം റോഡുകളില്‍ പ്രതിഫലിക്കത്തക്കവിധം പ്രവൃത്തികള്‍ നടത്തും. നിലവിലെ ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേയാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നല്‍കുന്ന പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടത്. സുഗമമായതും അപകട രഹിതവുമായ ശബരിമല ഉത്സവകാലമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വകുപ്പ് ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍ തുടങ്ങയവര്‍ യോഗത്തില്‍ ഓണ്‍ലൈനായി സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിബു എ, പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ്, കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *