ഏഴടിച്ച് സ്‌പെയിന്‍; ദുരന്തമായി കോസ്റ്ററിക്ക

ഏഴടിച്ച് സ്‌പെയിന്‍; ദുരന്തമായി കോസ്റ്ററിക്ക

ഫെറാന്‍ ടോറസിന് ഇരട്ടഗോള്‍

ദോഹ: 2014ലെ ലോകകപ്പില്‍ മാറക്കാനയില്‍ വച്ച് ജര്‍മനി ബ്രസീലിനെ 7അപ് കുടിപ്പിച്ചതിന് സമാനമായി രണ്ട് ലോകകപ്പുകള്‍ക്കിപ്പുറം ഖത്തറില്‍ തുമാമ സ്റ്റേഡിയത്തില്‍ സ്‌പെയിന്‍ കോസ്റ്ററിക്കയെ തരിപ്പണമാക്കി. എതിരില്ലാത്ത ഏഴ് ഗോളിനാണ് സ്‌പെയിനിന്റെ അത്യുജ്ജ്വല വിജയം. തുടകക്കം ഗംഭീരമാക്കിയ സ്‌പെയിന്‍ മറ്റുള്ള ടീമുകള്‍ക്ക് വിലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. മത്സരത്തിലുടനീളം അധിപത്യം പുലര്‍ത്തിയ സ്‌പെയിനിന് ഒരുഘട്ടത്തില്‍ പോലും വെല്ലുവിളിയുയര്‍ത്താന്‍ കോസ്റ്ററിക്കയ്ക്കായില്ല. ഗ്രൂപ്പ് ഇയില്‍ മികച്ചൊരു മത്സരം വീക്ഷിക്കാനെത്തിയവര്‍ക്ക് തീര്‍ത്തും നിരാശയാണ് കോസ്റ്ററിക്ക സമ്മാനിച്ചത്. പാളിയ പ്രതിരോധം തന്നെയായിരുന്നു കോസ്റ്ററിക്കക്ക് തിരിച്ചടിയായത്.

മികച്ച പാസും തുടര്‍ച്ചയായ ആക്രമണങ്ങളും സ്‌പെയിനിന് അനുകൂലമായി. 4-3-3 ശൈലിയില്‍ ഫെരാന്‍ ടോറസിനെയും മാര്‍ക്കോ അസെന്‍സിയോയെയും ഡാനി ഓല്‍മോയെയും ആക്രമണത്തിന് നിയോഗിച്ചാണ് സ്പെയിന്‍ ടീമിനെ അണിനിരത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് സ്പാനിഷ് ടീം ഒരു മത്സരത്തില്‍ ഏഴ് ഗോളുകള്‍ നേടുന്നത്. മധ്യനിരയില്‍ പരിചയസമ്പന്നനായ ബുസ്‌കറ്റ്സിനൊപ്പം യുവതാരങ്ങളായ ഗാവിയും പെഡ്രിയും എത്തിയപ്പോള്‍ കളം നിറഞ്ഞു കളിച്ചു. ആദ്യപകുതിയില്‍ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ മൂന്ന് ഗോളുകള്‍ 31 മിനിട്ടിനിടെ കോസ്റ്റാറിക്ക വഴങ്ങി. 11-ാം മിനിട്ടില്‍ ഡാനി ഓല്‍മോയും 21-ാം മിനിട്ടില്‍ മാര്‍ക്കോ അസന്‍സിയോയും 31-ാം മിനിട്ടറ്റില്‍ പെനാല്‍ട്ടിയിലൂടെ ഫെറാന്‍ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്ലര്‍ നവാസിനെ മറികടന്ന് ലക്ഷ്യം കണ്ടു. രണ്ടാംപകുതിയില്‍ 54-ാം മിനിട്ടില്‍ ഫെറാന്‍ ടോറസ് ലീഡ് നാലാക്കി ഉയര്‍ത്തി. 74-ാം മിനിട്ടില്‍ ഗാവിയും 90-ാം മിനുറ്റില്‍ കാര്‍ലോസ് സോളറും ഇഞ്ചുറിടൈമില്‍ മൊറാട്ടയും പട്ടിക പൂര്‍ത്തിയാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *