കലവൂർ: കാറിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ ഏഴാംക്ലാസ് വിദ്യാർഥി അനൂപിന്റെ ജീവൻ പൊലിഞ്ഞത് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ.കുങ്ഫു ക്ലാസിനായി അനൂപ് സൈക്കിളിൽ പോകുമ്പോൾ കലവൂർ-വളവനാട് എ.എസ്. കനാൽ റോഡിൽ ഞായറാഴ്ച രണ്ടു മണിയോടെയായിരുന്നു അപകടം. അപകടശേഷം ഡ്രൈവർ അതേ കാറിൽത്തന്നെ അനൂപിനെ എടുത്തുകൊണ്ടുപോയെങ്കിലും നേരേ ആശുപത്രിയിലേക്കല്ല പോയതെന്നു ബന്ധുക്കൾ ആരോപിക്കുന്നു.
ഇടിച്ചകാർ ആൾപ്പെരുമാറ്റമില്ലാത്ത പുരയിടത്തിൽ ഒളിപ്പിച്ചശേഷം മറ്റൊരു കാർ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കറങ്ങിനടന്ന് തക്കസമയത്തു ചികിത്സ ലഭ്യമാക്കാതെ പന്ത്രണ്ടുകാരന്റെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണു നാട്ടുകാരും ബന്ധുക്കളും.
കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ അനൂപ് പഠനത്തിലും മിടുക്കനായിരുന്നു കുങ്ഫൂവിൽ ഗ്രീൻ ബെൽറ്റും നേടിയിരുന്നു.കലവൂർ മുണ്ടുപറമ്പിൽ ഷൈന്റെയും ദിവ്യമോളുടെയും മകനാണ്.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കലവൂർ ബ്ലോക്ക് ജങ്ഷനു കിഴക്കുള്ള അമ്മയുടെ വീട്ടിൽ എത്തിച്ചു.
