ടി20 വേള്‍ഡ് കപ്പ്: പാകിസ്താന്‍ ഫൈനലില്‍

ടി20 വേള്‍ഡ് കപ്പ്: പാകിസ്താന്‍ ഫൈനലില്‍

  • പ്ലെയര്‍ ഓഫ് ദി മാച്ച്: മുഹമ്മദ് റിസ്‌വാന്‍

സിഡ്‌നി: ട്വന്റി ട്വന്റി വേള്‍ഡ് കപ്പില്‍ ന്യൂസിലാന്‍ഡിന്റെ തോല്‍പ്പിച്ച് പാകിസ്താന്‍ ഫൈനലില്‍. ടോസ് നേടിയ പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനിയയ്ക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ പാകിസ്താന്‍ ലക്ഷ്യം കണ്ടു. മുഹമ്മദ് റിസ്വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികള്‍ പാകിസ്താനെ ഫൈനലില്‍ നേരിടും. മുഹമ്മദ് റിസ്‌വാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ന്യൂസിലാന്‍ഡിന് വേണ്ടി ഡാരില്‍ മിച്ചല്‍ പുറത്താകാതെ 53 റണ്‍സെടുത്ത് ടീമിലെ ടോപ് സ്‌കോററായി. നായകന്‍ കെയ്ന്‍ വില്യംസണ്‍ 46 റണ്‍സും കോണ്‍വേ 21 റണ്‍സുമെടുത്തു. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ വില്യംസണും കോണ്‍വെയും മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. ഹാരിസ് റൗഫിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് കോണ്‍വെ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഷദാബ് ഖാന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകായിരുന്നു താരം. ഇതോടെ ആറ് ഓവറില്‍ രണ്ടിന് 38 എന്ന നിലയിലായി കീവിസ്. മികച്ച ഫോമിലുള്ള ഫിലിപ്സ് നവാസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.

എട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നിന് 49 ആയിരുന്നു കിവീസ്. പിന്നീട് വില്യംസണ്‍- മിച്ചല്‍ സഖ്യം നേടിയ 68 റണ്‍സാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 42 പന്തില്‍ ഒരു സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്സ്. അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. വില്യംസണ്‍ മടങ്ങിയെങ്കിലും നീഷമിനെ (12 പന്തില്‍ 16) കൂട്ടുപിടിച്ച് മിച്ചല്‍ കിവീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അഫ്രീദിക്ക് പുറമെ മുഹമ്മദ് നവാസ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

പാക് ഇന്നിങ്‌സില്‍ ഓപ്പണിങ് വിക്കറ്റില്‍ ബാബര്‍- റിസ്വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 13ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോള്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്വാന്‍ മടങ്ങി. അഞ്ച് ബൗണ്ടറികളാണ് ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. ഹാരിസിനെ 19ാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ മടക്കി. എന്നാല്‍ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറില്‍ ഷാന്‍ മസൂദ് (3) വിജയം പൂര്‍ത്തിയാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *