പവര്‍ കാണിക്കാന്‍ ‘ഇടി പരീക്ഷ’, ഹാരിയര്‍, സഫാരി മോഡലുകളായിരിക്കും, റെനോ, സ്‌കോഡ ഉടന്‍ പരീക്ഷണത്തിനില്ല

പവര്‍ കാണിക്കാന്‍ ‘ഇടി പരീക്ഷ’, ഹാരിയര്‍, സഫാരി മോഡലുകളായിരിക്കും, റെനോ, സ്‌കോഡ ഉടന്‍ പരീക്ഷണത്തിനില്ല

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ക്രാഷ് ടെസ്റ്റാണ് ഭാരത് എന്‍ക്യാപ്. ഒക്ടോബര്‍ ഒന്നിന് ഔദ്യോഗികമായി ആരംഭിച്ച ഈ സംവിധാനത്തില്‍ ആദ്യ ഇടിപരീക്ഷ ഡിസംബര്‍ 15-ന് ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ക്രാഷ് ടെസ്റ്റിനായി വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന ആത്മവിശ്വാസത്തോടെ ഭാരത് എന്‍ക്യാപ് ടെസ്റ്റിന് ഇറങ്ങുന്നത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സാണ്.

ഡിസംബര്‍ 15-ന് ആരംഭിക്കുന്ന ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ആദ്യം ഇറങ്ങുന്നത് ടാറ്റ അടുത്തിടെ പുറത്തിറക്കിയ ഹാരിയര്‍, സഫാരി മോഡലുകളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ടാറ്റയുടെ ഹാരിയര്‍, സഫാരി മോഡലുകള്‍ ഗ്ലോബല്‍ എന്‍ക്യാപ് ഇടിപരീക്ഷയില്‍ ഇതിനോടകം തന്നെ കരുത്ത് തെളിയിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ പാസായിരിക്കുന്നത്.

ടാറ്റ മോട്ടോഴ്സിന് പുറമെ, ഇന്ത്യയിലെ മുന്‍നിര വാഹനങ്ങളും ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലേക്ക് വാഹനങ്ങളെ അയയ്ക്കുന്നുണ്ടെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെയും രണ്ടാമത്തെ വലിയ കമ്പനിയായ ഹ്യുണ്ടായിയും മൂന്ന് മോഡലുകള്‍ വീതം ഇടിപരീക്ഷയ്ക്ക് അയയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വിയായ മഹീന്ദ്ര നാല് മോഡലുകളും ഭാരത് എന്‍ക്യാപ് പരീക്ഷയില്‍ ഇറക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന വിദേശ വാഹന നിര്‍മാതാക്കളായ റെനോ, സ്‌കോഡ, സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഉടനെ ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ വാഹനങ്ങള്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. ഈ കമ്പനികളുടെ വാഹനങ്ങള്‍ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് റേറ്റിങ്ങ് സ്വന്തമാക്കിയിട്ടുള്ളതിനാലാണ് ഇന്ത്യയുടെ ഇടിപരീക്ഷയ്ക്ക് വാഹനങ്ങള്‍ എത്തിക്കാത്തതെന്നാണ് വിലയിരുത്തലുകള്‍. ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുന്ന മറ്റ് വാഹനങ്ങളുടെ വിവരം പിന്നാലെ പുറത്തുവിട്ടേക്കും.

ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രാഷ് ടെസ്റ്റായി ഭാരത് എന്‍ക്യാപ് പ്രഖ്യാപിക്കുന്നത്. പിന്നീട് ഒക്ടോബര്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുകയായിരുന്നു. ആദ്യ ഇടിപരീക്ഷ ഡിസംബര്‍ 15-ന് ആയിരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവിടുന്നത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്റേഡ് എ.ഐ.എസ് 197-നെ അടിസ്ഥാനമാക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങളുടെ ക്രാഷ്ടെസ്റ്റും ഇവിടെ സാധ്യമാണ്. ഗ്ലോബല്‍, ആസിയാന്‍ തുടങ്ങിയ ക്രാഷ് ടെസ്റ്റുകള്‍ക്ക് സമാനമായി ഇടിപരീക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ്ങ് നല്‍കി ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *