മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരുക്ക്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാങ്ചപ് ജില്ലയിലുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് പേര്‍ മരിച്ചതെങ്കില്‍ കാക്ചിങ് ജില്ലയിലെ സെറോവില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പേര്‍ക്ക പരുക്കേറ്റത്. മണിപ്പൂരിലെ നാഗാ വിഭാഗം എം.എല്‍.എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താന്‍ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്‌തെയ്. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുകി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.

തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്‌തെയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949 ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്‌തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്‌തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളില്‍ പ്രാതിനിധ്യം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ്‌തെയ്ക്ക് പട്ടികവര്‍ഗ പദവി ലഭിക്കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ, കുകി വിഭാഗങ്ങള്‍ ആരോപിക്കുന്നു.

വിവാദം ഇങ്ങനെ നില്‍ക്കെ അടുത്തിടെ ഇതില്‍ മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണച്ചു. അതിനായുള്ള നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാഗ, കുകി വിഭാഗങ്ങള്‍ എത്തി. മെയ് മൂന്നിന് ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ കടന്നതോടെ സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും നിയോഗിച്ചിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *