ന്യൂഡല്‍ഹി:2002 ല്‍ ഇടുക്കിയില്‍ നടന്ന ബസ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ വിശദ പരിശോധനയ്ക്ക് സുപ്രീംകോടതി.അപകടത്തില്‍ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതിലാണ് സുപ്രീം കോടതി വിശദ പരിശോധന നടത്തുന്നത്.മാമലക്കണ്ടം കോതമംഗലം റൂട്ടില്‍ ഓടിയിരുന്ന സ്വകാര്യ ബസ് ആ വര്‍ഷം ഡിസംബറില്‍ അപകടത്തില്‍ പെടുകയും അഞ്ച് പേര് മരിക്കുകയും ചെയ്തു.
63 പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ ബസ് ഡ്രൈവര്‍ ജിനു സൈബാറ്റിയന്, ഉടമയായ അനില്‍ സെബാറ്റിയന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസ് എടുത്തു. ഇരുവരും സഹോദരങ്ങളുമാണ്. മനപൂര്‍വ്വം അല്ലാത്ത നരഹത്യയാണ് കേസില്‍ പ്രതികള്‍ക്ക് എതിരെ ചുമത്തിയത്. കൂടാതെ ഒന്നാം പ്രതിയും ഡ്രൈവറുമായ ജിനുവിന് ബസ് ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. ഈക്കാര്യം ബസ് ഉടമയ്ക്ക് വ്യക്തമായിരുന്നുവെന്നും പൊലീസ് കുറ്റപ്പത്രത്തില്‍ വ്യക്തമാക്കി.
ഇതോടെ അപകടവുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് എതിരെയും സമാനമായ വകുപ്പ് ചുമത്തി. കേസില്‍ തൊടുപുഴയിലെ വിചാരണക്കോടതി ഇരുവര്‍ക്കും അഞ്ച് വര്‍ഷം തടവ് വിധിച്ചു. ഇതിനെതിരായ അപ്പീല്‍ ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് ഹര്‍ജിയുമായി ഇരുപ്രതികളും സുപ്രീം കോടതിയെ സമീപിച്ചത്. ലൈസന്‍സ് ഇല്ലെന്ന് കാര്യം മനസിലാക്കിയിട്ടും ബസ് ഓടിക്കാന്‍ നല്കി എന്നത് മാത്രം ചൂണ്ടിക്കാട്ടി ഉടമസ്ഥനെതിരെ സമാനക്കുറ്റം ചുമത്താനാകില്ലെന്ന് ഹര്‍ജിക്കാരനായി ഹാജരായ അഭിഭാഷകന് ശ്രീറാം പറക്കാട്ട് വാദിച്ചു. മാത്രമല്ല അപകടം ആകസ്മികമായി സംഭവിച്ചതാണ് ഈക്കാര്യത്തില്‍ ഗൂഢാലോചനയില്ല, കൂടാതെ അപകടം വരുത്തിവെക്കണമെന്ന പൊതു ഉദ്ദേശത്തോടെ ഇരുവരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഭിഭാഷകന് വാദിച്ചു.
ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിക്കാരാനായി അഭിഭാഷകന് ശ്രീറാം പറക്കാട്ട് വാദിച്ചു. വാദങ്ങള്‍ കണക്കിലെടുത്ത ജസ്റ്റിസ് കൃഷ്ണമുരാരി അധ്യക്ഷനായ ബെഞ്ച് രണ്ടാം പ്രതി അനിലിന് ശിക്ഷ വിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്കാന് ഉത്തരവിട്ടു. മാത്രമല്ല കേസില്‍ അനിലിനെതിരെ ചുമത്തിയ സമാനം കുറ്റം നിലനില്‍ക്കാനാകുമോ എന്നതും വിശദപരിശോധനയ്ക്കായി ഈ മാസം പതിമൂന്നിലേക്ക് മാറ്റി. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, മുഹമ്മദ് സാദിഖ് ആലിം ആന്‍വര്‍, എന്നിവര്‍ ഹാജരായി.
