കേന്ദ്ര ബജറ്റ് നാളെ; സമ്മേളനത്തിന് ഇന്ന് തുടക്കം. നികുതി വര്‍ധന ഉണ്ടായേക്കില്ല

കേന്ദ്ര ബജറ്റ് നാളെ; സമ്മേളനത്തിന് ഇന്ന് തുടക്കം. നികുതി വര്‍ധന ഉണ്ടായേക്കില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ സഭയില്‍ വയ്ക്കും. അദാനിയുടെ കമ്പനികള്‍ നേരിടുന്ന തകര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദവും പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗത്തിലും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
2023-24 വര്‍ഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ നികുതി വര്‍ധനക്ക് സാധ്യതയില്ല. വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കാണുന്നില്ലെങ്കിലും കുറേയൊക്കെ ജനപ്രിയമായ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഇതിനൊക്കെയുള്ള വരുമാനം കണ്ടെത്തലാകും പ്രയാസം. ആദായ നികുതിയില്‍ ഇളവ് വേണമെന്ന മുറവിളി മധ്യവര്‍ഗത്തില്‍ നിന്നടക്കം വരുന്നത് സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനാല്‍ നികുതി വര്‍ധനവ് ഒഴികെയുള്ള മറ്റ് മാര്‍ഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത്.
സ്വകാര്യവത്കരണത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ ശ്രമം ഇത്തവണയും ഉണ്ടാകും. പൊതുമേഖല കമ്പനികള്‍ വിറ്റ് 65,000 കോടി നേടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇത് വരെ അതിന്റെ പകുതിയെ സാധ്യമായിട്ടുള്ളു. എങ്കിലും അടുത്തവര്‍ഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. നികുതി വരുമാനം അടുത്ത വര്‍ഷം കുറയാനുള്ള സാധ്യതയുണ്ടെന്നതും കണക്കിലെടുത്തും പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടി സ്വീകരിച്ചേക്കും. യു.പി.ഐ ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചയിലുണ്ടെങ്കിലും ഇത്തവണ സാധ്യതയില്ലെന്നാണ് ചില സാമ്പത്തിക വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *