സുധാകരന്‍ നാറിയ വര്‍ത്തമാനമാണ് പറഞ്ഞത്; കെ.സിക്ക് ജി.സുധാകരനെ തള്ളിപ്പറയേണ്ടിവരും: സജി ചെറിയാന്‍
ആലപ്പുഴ: ജി.സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ജി.സുധാകരന്‍ തന്നെ മാഫിയ എന്ന് വിളിച്ചു. മുസ്ലിം വിരുദ്ധനാണെന്ന് വരെ പ്രചരിപ്പിച്ചു. രാഷ്ട്രീയരംഗത്ത് കാത്തുസൂക്ഷിക്കേണ്ടത് വ്യക്തത്വമാണ്. പ്രമുഖ നേതാക്കള്‍ വിട്ടുപോയിട്ടും സിപിഎം ആരെയും ആക്രമിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ജി.സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചു. 24 മണിക്കൂര്‍കൊണ്ട് അദ്ദേഹം വലതുപക്ഷക്കാരനായി. ആരിഫിനെ തോല്‍പ്പിക്കാന്‍ കെ.സി വേണുഗോപാലിന് ജി.സുധാകരന്‍ പിന്തുണ നല്‍കി എന്നാണ് മനസിലാക്കുന്നത്.
അഞ്ചു രൂപ കിട്ടിയാല്‍ പോക്കറ്റില്‍ ഇട്ടു കൊണ്ടുപോകുന്ന ആളാണ് ജി.സുധാകരന്‍. അതല്ല സജി ചെറിയാന്‍. ഏതെങ്കിലും മാഫിയക്കാരന്റെ അടുത്തുനിന്ന് ചായ വാങ്ങി കുടിച്ചു എന്ന് സുധാകരന് തെളിയിക്കാനായാല്‍ ഞാന്‍ പാര്‍ട്ടി വിടും. ഞങ്ങള്‍ അന്തസായി പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. സുധാകരന്റെ ബാങ്ക് ബാലന്‍സ് എടുത്തു പരിശോധിക്കണം. ഞങ്ങളെപ്പറ്റി വ്യക്തിപരമായ ആക്ഷേപം നടക്കുന്നത് പോലെ ഞങ്ങള്‍ തിരിച്ചു തുടങ്ങിയാല്‍ സുധാകരന് പുറത്തിറങ്ങാന്‍ കഴിയില്ല.
ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച് സുധാകരന്‍ നാറിയ വര്‍ത്തമാനമാണ് പറഞ്ഞത്. ആര്‍.നാസര്‍ ഈഴവനോ മുസ്ലിമോ എന്ന ചര്‍ച്ച ഉണ്ടാക്കി. ഈഴവനായ നാസറിനെ പരിഗണിച്ചില്ല എന്ന ധ്വനി ഉണ്ടാക്കാനായിരുന്നു ഇത്. ഏതെങ്കിലും രീതിയില്‍ തങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ ജി.സുധാകരന് എതിരെയുള്ള കാര്യങ്ങള്‍ ഒന്നായി പുറത്തു പറയും. ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ തനിക്ക് പങ്കുണ്ടെന്ന ജി.സുധാകരന്റെ ആരോപണം സജി ചെറിയാന്‍ തള്ളി. തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഒരുമിച്ചേ പോകൂ. താന്‍ സുധാകരന്റെ നിഴലായി നിന്ന കാലമാണത്. മര്യാദകെട്ട വര്‍ത്തമാനമാണത്. ജി.സുധാകരനാണ് സ്മാരകം കത്തിക്കാന്‍ പോയതെന്ന് താന്‍ പറഞ്ഞാലോ. ആറുമാസത്തിനകം സുധാകരനെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ കെ.സി വേണുഗോപാല്‍ ആലപ്പുഴ കടലില്‍ ചാടി ചാവും. ജി.സുധാകരന്‍ ജയിച്ചാലും തോറ്റാലും കെ.സി വേണുഗോപാലിന്റെ അന്ത്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
