കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച

കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച

കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച പുറപ്പെടും.പുലര്‍ച്ചെ 1.10ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തില്‍ 172 പേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്നത്. തീര്‍ഥാടകരില്‍ 77 പേര്‍ പുരുഷന്മാരും 95 പേര്‍ സ്ത്രീകളുമാണ്. സൗദി പ്രാദേശിക സമയം പുലര്‍ച്ചെ 4.35ന് തീര്‍ഥാടക സംഘം അവിടെയെത്തും. അതേദിവസം വൈകിട്ട് 4.30 ന് രണ്ടാമത്തെ വിമാനവും കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഈ വര്‍ഷത്തെ ഹജ് ക്യാംപുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ ഹജ് ഹൗസിന്റെ ശിലാസ്ഥാപനവും വെള്ളിയാഴ്ച വൈകിട്ട് 3ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

16,194 പേരാണ് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വര്‍ഷം യാത്ര പോകുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 348 പേരും ഇതില്‍ ഉള്‍പ്പെടും. ആകെ തീര്‍ഥാടകരില്‍ 6,630 പേര്‍ പുരുഷന്മാരും 9,564 പേര്‍ സ്ത്രീകളുമാണ്. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ വഴി 5,393 പേരും കൊച്ചി വഴി 5,990, കണ്ണൂര്‍ വഴി 4,811പേരുമാണ് ഈ വര്‍ഷം യാത്ര പോകുന്നത്. സംസ്ഥാനത്ത് നിന്നുള്ള 24 പേര്‍ ഇതര സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക.

തീര്‍ഥാടകര്‍്കകുള്ള എല്ലാ സജ്ജീകരണങ്ങളും കരിപ്പൂര്‍ ഹജ് ക്യാംപില്‍ പൂര്‍ത്തിയായി. ആദ്യ വിമാനത്തിലേക്കുള്ള തീര്‍ഥാടകര്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്കും രണ്ടാമത്തെ വിമാനത്തിലെ തീര്‍ഥാടകര്‍ വെള്ളിയാഴ്ച വൈകിട്ട് നാലിനും ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കരിപ്പൂര്‍ വിമാനത്താവളത്തിലെ പില്ലര്‍ നമ്പര്‍ അഞ്ചിലാണ് തീര്‍ഥാടകര്‍ എത്തേണ്ടത്. ഇവിടെ ലഗേജുകള്‍ കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസില്‍ തീര്‍ഥാടകരെ ക്യാംപില്‍ എത്തിക്കും. തീര്‍ഥാടകരുടെ ലഗേജുകള്‍ കൈമാറുന്നതിനും സഹായങ്ങള്‍ക്കുമായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ലഭ്യമാകും. യാത്രയാക്കാനെത്തുന്നവര്‍ക്ക് ഹജ് ഹൗസില്‍ വിശാലമായ പന്തല്‍ സൗകര്യവും ഏര്‍പ്പെടുത്തി. ക്യാംപില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ താമസം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ഥന എന്നിവയ്ക്കായി ഇരുകെട്ടിടങ്ങളിലും വിശാലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്കു പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള യാത്രാരേഖകളും യാത്രാ നിര്‍ദേശങ്ങളും ഹജ് സെല്‍ മുഖേന ക്യാംപില്‍ ലഭ്യമാക്കും. ഓരോ വിമാനത്തിലും യാത്രയാകേണ്ട തീര്‍ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയക്രമം ഹജ് കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഹജ് ഇന്‍സ്‌പെക്ടര്‍മാര്‍ മുഖ്യ അപേക്ഷകനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 173 പേര്‍ക്ക് സഞ്ചരിക്കാവുന്ന 31 വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പരമാവധി മൂന്നു വിമാനങ്ങളാണ് ഒരു ദിവസം സര്‍വീസ് നടത്തുക. അവസാന ദിവസമായ മേയ് 22ന് ഒരു സര്‍വീസാണ് ഉള്ളത്. ജൂണ്‍ 25 മുതല്‍ മുതല്‍ ജൂലൈ 10 വരെ വരെയുള്ള ദിവസങ്ങളില്‍ മദീന വഴിയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര.

 

 

കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച

 

Share

Leave a Reply

Your email address will not be published. Required fields are marked *