അരങ്ങില്‍ ശ്രീധരന്റെ ജീവിതം മാതൃകയാക്കാം (എഡിറ്റോറിയല്‍)

അരങ്ങില്‍ ശ്രീധരന്റെ ജീവിതം മാതൃകയാക്കാം (എഡിറ്റോറിയല്‍)

        സോഷ്യലിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന നല്‍കിയ മഹാനായ നേതാവായിരുന്ന അരങ്ങില്‍ ശ്രീധരന്റെ 101-ാം ജന്മ ദിനാഘോഷം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിപുലമായി സംഘടിപ്പിച്ചു വരികയാണ്.  രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എക്കാലവും മാതൃകയായ അദ്ദേഹത്തിന്റെ  ജീവിതം പുതു തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ വലിയ ശ്രമങ്ങള്‍ നടന്ന് വരികയാണ്. രാഷ്ട്രീയം എന്താണെന്നും പൊതു പ്രവര്‍ത്തകര്‍ എന്തായിരിക്കണമെന്നും ഇപ്പോഴുള്ളവര്‍ക്കും ഭാവി തലമുറക്കും സ്വജീവിതത്തില്‍ പകര്‍ത്താന്‍ ഉതകുന്ന മാതൃകാ ജീവിതമാണ് അദ്ദേഹം നയിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനവും രൂപപ്പെട്ട് വരുന്നത്. സോഷ്യലിസമെന്നത് ഇന്നും ജനങ്ങളുടെ സ്വപ്‌നം തന്നെയാണ്. രാജ്യത്ത് സോഷ്യലിസം സ്ഥാപിക്കണമെന്നും, ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ക്ഷേമം
ഉറപ്പ് വരുത്തണമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച് വളര്‍ന്നു വന്നതാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണായക ശക്തിയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. രാജ്യത്തെ യുവജനങ്ങളെ ത്രസിപ്പിച്ച, തൊഴിലാളി-കര്‍ഷകാദി ജനവിഭാഗങ്ങളെ ആവേശം കൊള്ളിക്കുകയും അവരെ രാഷ്ട്രീയ രംഗത്ത് സക്രിയമാക്കുകയും ചെയ്ത ചരിത്രമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റേത്. ആ നേതൃ നിരയിലെ കേരളത്തിലെ ഏറ്റവും തല മുതിര്‍ന്ന നേതാവിയിരുന്നു അരങ്ങില്‍ ശ്രീധരന്‍. രാഷ്ട്ര സേവനമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നേതാവായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ ആശയങ്ങളും, സോഷ്‌ലിസ്റ്റ് ആശയങ്ങളും ഉള്‍ക്കൊണ്ട് ഭാരതത്തെ നിര്‍മ്മിക്കാന്‍ ശ്രമിച്ച ഒരു തലമുറയുടെ പ്രതീകം കൂടിയാണ് അദ്ദേഹം. മനുഷ്യരെല്ലാവരും തുല്ല്യരാണെന്നും സോഷ്യലിസത്തിലൂടെ സാമൂഹിക-സാമ്പത്തിക അസമത്വം അവസാനിപ്പിക്കാന്‍ പോരാടിയവരാണ് സോഷ്യലിസ്റ്റുകള്‍. ഈ ആശയഗതി ഉയര്‍ത്തിയുള്ള പ്രവര്‍ത്തന പാന്ഥാവില്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ക്കും അനുയായികള്‍ക്കും ജയില്‍വാസം, മര്‍ദ്ദനം ഉള്‍പ്പെടെയുള്ള ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കും വിധേയരാവുകയുണ്ടായി.
വലിയ സാമ്പത്തിക പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ ജനിക്കുകയും ഉന്നത ബിരുദം നേടുകയും ചെയ്തിട്ടുള്ള അരങ്ങില്‍ ശ്രീധരന്‍ സഞ്ചരിച്ചത് പാവപ്പെട്ടവരുടെ മോചന പാതയിലൂടെയായിരുന്നു. അത്‌കൊണ്ട്തന്നെ അദ്ദേഹം ആദര്‍ശം മുറുകെ പിടിച്ച നേതാവായി മാറിയത്. അഴിമതി പോലുള്ള മാലിന്യം അദ്ദേഹത്തെ തൊടാനായില്ല. കേന്ദ്രമന്ത്രി പദംപോലുള്ള ഉന്നത പദവികള്‍ അലങ്കരിച്ച അദ്ദേഹം ജീവിതത്തില്‍ എളിമ പുലര്‍ത്തിയിരുന്നു. കുടുംബ പരമായി തനിക്ക് ലഭിച്ച വലിയ ഭൂസ്വത്തുക്കള്‍ (ഇന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന) വില്‍പന നടത്തിയാണ് അദ്ദേഹം പൊതു പ്രവര്‍ത്തനത്തനം നടത്തിയത്. അരങ്ങില്‍ ശ്രീധരനെന്ന നേതാവിന്റെ 101-ാം ജന്മദിനം
കടന്നു വരുമ്പോള്‍ നമ്മുടെയെല്ലാം മനസ്സില്‍ ഉയരേണ്ട ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തെപോലുള്ള എത്ര നേതാക്കള്‍ നമുക്കുണ്ടെന്നാണ്. മനുഷ്യരെ സമഭാവനയോടെ കാണുന്ന, അഴിമതി രഹിതരായ എത്ര നേതാക്കള്‍ നമുക്കുണ്ട്?
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു കാലത്ത് വിശുദ്ധിയുള്ള നേതാക്കളുടെ സംഗമമായിരുന്നു. ഇന്ന് എന്താണ് സ്ഥിതി. ഗ്രൂപ്പ് കളി, ധന സമ്പാദനം, കാലുമാറല്‍, മോശമായ പദപ്രയോഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ ഇതൊക്കെയാണ് ഇന്നത്തെ അവസ്ഥ. ഇതിനെല്ലാം അറുതിവരണമെങ്കില്‍ ക്രിയാത്മകതയുടെയും അഴിമതി വിരുദ്ധതയുടെയും, മാനവസ്‌നേഹത്തിന്റെയും മഹിത സന്ദേശം നെഞ്ചേറ്റുന്ന ഒരു തലമുറ ഇവിടെ വളര്‍ന്ന് വരട്ടെ. അതിന് അരങ്ങില്‍ ശ്രീധരനെന്ന നേതാവിന്റെ ജീവിതം വഴിവിളക്കാവട്ടെ!

അരങ്ങില്‍ ശ്രീധരന്റെ ജീവിതം മാതൃകയാക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *