ജനനതീയതി തെളിക്കുന്നതിനുള്ള രേഖയില്‍ നിന്നും പാസ്‌പോര്‍ട്ടിനായി സമര്‍പ്പിക്കേണ്ട രേഖകളില്‍നിന്നും ആധാര്‍ നീക്കി

ജനനതീയതി തെളിക്കുന്നതിനുള്ള രേഖയില്‍ നിന്നും പാസ്‌പോര്‍ട്ടിനായി സമര്‍പ്പിക്കേണ്ട രേഖകളില്‍നിന്നും ആധാര്‍ നീക്കി

ജനനതീയതി തെളിയിക്കുന്ന രേഖയായും പാസ്പോര്‍ട്ട് ലഭിക്കുന്നതിന് നല്‍കേണ്ട മേല്‍വിലാസം സ്ഥിരീകരിക്കുന്നതിനുള്ള രേഖയായും ഇനി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. യുണീക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രണ്ടാഴ്ച മുമ്പാണ് തീരുമാനം എടുത്തത്. തീരുമാനം നടപ്പിലാക്കുകയും ചെയ്തു. ആധാര്‍ എന്നത് തിരിച്ചറിയല്‍ രേഖയാണ്. പൗരത്വത്തിന്റെയോ ജനന തീയതിയുടേയോ രേഖ അല്ല എന്നത് പുതിയതായി നല്‍കുന്ന ആധാര്‍ കാര്‍ഡിലെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

പഴയ ആധാര്‍ കാര്‍ഡ് ഉടമകള്‍ കാര്‍ഡ് നഷ്ടപ്പെട്ടത് കൊണ്ടോ പേരോ വിലാസമോ ജനന തീയതിയോ പുതുക്കി നല്‍കിയതുകൊണ്ടോ പുതിയ കാര്‍ഡ് എടുത്താല്‍ അതിലും ജനനതീയതി തെളിയിക്കാനുളള രേഖയല്ല ആധാര്‍ എന്ന് രേഖപ്പെടുത്തിയ കാര്‍ഡാണ് നല്‍കുക. യുണീക്ക് ഐഡിറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം വിവിധ സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാസ്പോര്‍ട്ട് എടുക്കുന്ന സമയത്ത് അഡ്രസ് പ്രൂഫായി ആധാര്‍ കാര്‍ഡ് സ്വീകരിക്കരുതെന്ന നിര്‍ദേശവും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് കൈമാറി. അഡ്രസ് പ്രൂഫായി സ്വീകരിക്കുന്ന രേഖകളില്‍ പത്താമതായി ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡ് ഒഴിവാക്കി പുതിയ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടില്ല. യുണീക്ക് ഐഡിറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന പ്രതികരണം മാത്രമാണ് ആധാറിന്റെ കേരള റീജിയണ്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ നല്‍കിയത്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു രേഖയില്‍ സുപ്രധാന മാറ്റം വരുത്തിയിട്ട് അത് പരസ്യമാക്കാത്തത് എന്തുകൊണ്ടെന്നും വ്യക്തതയില്ല.

കാര്‍ഡ് എടുക്കാന്‍ വരുന്ന വ്യക്തി സമര്‍പ്പിച്ച രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാണ് ആധാറിലെ ജനന തീയതി എന്ന വരി, ആധാര്‍ കാര്‍ഡിനൊപ്പം നല്‍കുന്ന നോട്ടില്‍ ചേര്‍ത്തിട്ടുണ്ട്. അതായത് ആധാര്‍ കാര്‍ഡിലെ ജനന തീയതിയില്‍ അത് നല്‍കുന്ന ഞങ്ങള്‍ക്ക് തന്നെ ഒരുറപ്പും ഇല്ലെന്നാണ് യുണീക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്.

ആധാര്‍കാര്‍ഡ്, ഇന്ത്യന്‍ പൗരന്റെ ആധികാരിക രേഖയാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടന്നിരുന്നു. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം നടന്നതോടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആധാര്‍ കാര്‍ഡ് എടുത്തു. ആധാറും വോട്ടര്‍പട്ടികയും ലിങ്ക് ചെയ്യാനുള്ള നീക്കവും നടന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എതിരായിരുന്നു പരമോന്നത കോടതിയുടെ വിധി. ഈ സാഹചര്യത്തില്‍ ആധാര്‍ ഒഴിവാക്കി നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ഷിപ്പിനെ (NRC) പൗരന്മാരുടെ ആധികാരിക രേഖയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമാകാമെന്നും കരുതുന്നു.

 

 

 

ജനനതീയതി തെളിക്കുന്നതിനുള്ള രേഖയില്‍ നിന്നും
പാസ്‌പോര്‍ട്ടിനായി സമര്‍പ്പിക്കേണ്ട രേഖകളില്‍നിന്നും ആധാര്‍ നീക്കി

Share

Leave a Reply

Your email address will not be published. Required fields are marked *