തെരുവ് നായ്ക്കള്‍ വലയില്‍, മാഹി പാര്‍ക്ക് തുറന്നു; സമരം മാറ്റിവച്ചു

തെരുവ് നായ്ക്കള്‍ വലയില്‍, മാഹി പാര്‍ക്ക് തുറന്നു; സമരം മാറ്റിവച്ചു

മാഹി: ടാഗോര്‍ പാര്‍ക്കിനകത്ത് വച്ച് ഏഴ് പേരെ കടിച്ച തെരുവ് നായ്ക്കളെ കണ്ണൂരില്‍ നിന്ന് വന്ന വിദഗ്ധരുടെ സഹായത്തോടെ പിടികൂടി. ഇതോടുകൂടി അടച്ചിട്ട് പാര്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. ജനശബ്ദം മാഹി, വോക് വേ മോണിങ്ങ് സ്റ്റാര്‍ എന്നീ സംഘടനകള്‍ നായ് ശല്യത്തിനെതിരെ സമരം നടത്തിവരികയായിരുന്നു. ദേശീയ ടൂറിസം മാപ്പില്‍ ഇടം നേടിയ പുഴയോര നടപ്പാതയിലേക്കും, ഹില്‍ ടോപ്പിലേക്കും, ടാഗോര്‍ ഉദ്യാനത്തിലേക്കുമുള്ള മൂന്ന് പ്രവേശന കവാടങ്ങളും അധികൃതര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അടച്ചിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിദൂരങ്ങളില്‍ നിന്നടക്കം നിത്യേന നൂറ് കണക്കിനാളുകള്‍ വന്നെത്തുന്ന ടൂറിസം കേന്ദ്രമാണിത്. അക്രമിയായ നായ അവശ നിലയില്‍ പാര്‍ക്കിനകത്ത് കിടപ്പുണ്ടായിരുന്നു. പുറത്ത് പോലിസിന്റെ കാവലു മുണ്ടായിരുന്നു. മയ്യഴി ഭരണ സിരാ കേന്ദ്രമായ ഗവ. ഹൗസിനോട് ചേര്‍ന്നാണ് ഈ ടൂറിസം കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിന് തെരുവ് നായ്ക്കളാണ് മയ്യഴിയിലെങ്ങും ബാറുകള്‍ക്കും, ഇറച്ചിക്കടകള്‍ക്കും, ഹോട്ടലുകള്‍ക്കുമെല്ലാം പരിസരങ്ങളിലായി അലഞ്ഞ് നടക്കുന്നത്. നായയുടെ കടിയേല്‍ക്കുന്നത് പതിവ് സംഭവമായിത്തീര്‍ന്നിട്ടുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി, ഏതാണ്ട് പ്രവര്‍ത്തനരഹിതമായ പള്ളൂര്‍ മൃഗാശുപത്രി കോമ്പൗണ്ടിനകത്ത് പാര്‍പ്പിക്കണമെന്ന് ജനശബ്ദം ഭാരവാഹികള്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. ചാലക്കര പുരുഷു , ടി.എം സുധാകരന്‍, ഇ.കെ റഫീഖ്, ഷാജി പിണക്കാട്ട്, ജസീമ മുസ്തഫ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയത് പോലുള്ള പട്ടി സംരക്ഷണ കേന്ദ്രങ്ങള്‍ മയ്യഴിക്കും പ്രാവര്‍ത്തികമാക്കാനാവുമോ എന്ന് സജീവമായി പരിശോധിക്കുമെന്ന അഡ്മിനിസ്‌ട്രേറ്റരുടെ ഉറപ്പിനെത്തുടര്‍ന്ന് ഒമ്പതിന് ജനശബ്ദം മാഹി സ്റ്റാച്യു സ്‌ക്വയറില്‍ നടത്താനിരുന്ന ഉപവാസ സമരം മാറ്റിവെച്ചതായി നേതാക്കള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *