ലോകം ഈജിപ്റ്റിലെ ഷാം എല്‍ ഷേയ്ക്കില്‍ എത്തുമ്പോള്‍….

ലോകം ഈജിപ്റ്റിലെ ഷാം എല്‍ ഷേയ്ക്കില്‍ എത്തുമ്പോള്‍….

ലോക കാലാവസ്ഥ കൂടിച്ചേരല്‍ (COP 27) നവംബര്‍ 6 മുതല്‍ 18 വരെ ഈജിപ്റ്റിലെ ഷാം എല്‍ ഷേയ്ക്കില്‍ നടക്കുന്നു

 

ടി. ഷാഹുല്‍ ഹമീദ്

മനുഷ്യര്‍ നേരിടുന്ന ജീവല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ലോക രാജ്യങ്ങളുടെ 27ാമത് കാലാവസ്ഥ ഒത്തുചേരല്‍ ഈജിപ്റ്റിലെ ഷാം എല്‍ ഷേയ്ക്കില്‍ വച്ച് നടക്കുകയാണ്. പുതുതായി അധികാരത്തിലേറിയ ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷിക് സുനിക്ക് ഈജിപ്തിലേക്ക് പോകില്ല എന്ന് പ്രഖ്യാപിച്ചതും ഒത്തുചേരലിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പട്ടികയില്‍ പ്രതിവര്‍ഷം 120 ബില്യണ്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളുടെ ഉല്‍പാദകരായ കൊക്കക്കോള ഇടംപിടിച്ചതും ആഗോള കൂടിച്ചേരലിന് മങ്ങലേല്‍പ്പിച്ചെങ്കിലും ലോകം പ്രതീക്ഷാ നിര്‍ഭരമായാണ് കൂടിച്ചേരലിനെ കാണുന്നത്.

2015 ല്‍ 170 രാജ്യങ്ങള്‍ പാരീസില്‍ ഒത്തുചേര്‍ന്ന് ആഗോള താപനില വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയോ പറ്റുമെങ്കില്‍ ഒന്നര ഡിഗ്രിയില്‍ എത്തിക്കും എന്ന് തീരുമാനിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും, ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കാരണം അടിയന്തരാവസ്ഥയുടെ വക്കിലാണ് എത്തി നില്‍ക്കുന്നത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കര്‍മ പരിപാടിയുടെ 13ാമത് ഉദ്വമന വിടവ് റിപ്പോര്‍ട്ട് (എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2022) ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നിലവിലുള്ളതില്‍ നിന്നും 2.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ലോകരാജ്യങ്ങള്‍ നിലവില്‍ സ്വീകരിച്ച ഇടപെടലുകളും നടപടികളും പദ്ധതികളും കൊണ്ട് ആഗോളതാപന വര്‍ദ്ധനവ് 2.4 മുതല്‍ 2.6 വരെ എത്തിക്കാനെ സാധിക്കുകയുള്ളൂവെന്ന് വിവിധ രാജ്യങ്ങളുടെ കണക്ക് സഹിതം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45% കുറച്ചാല്‍ മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ അല്ലെങ്കില്‍ ഭൂമി വിയര്‍ത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ അതിജീവനത്തിനായി നെട്ടോട്ടം ഓടേണ്ടി വരും. വൈദ്യുതി ,വ്യവസായം , വാഹനഗതാഗതം , നിര്‍മ്മാണ മേഖല ,ഭക്ഷ്യോല്‍പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

ലോകത്തിന്റെ ചൂട് 2010 മുതല്‍ 2019 വരെ ശരാശരി 1.1 ഡിഗ്രി സെല്‍ഷ്യസ് ആണ് വര്‍ധിച്ചതെങ്കില്‍ 2020ല്‍ 141 വര്‍ഷത്തിനുശേഷം ചൂട് 1.28 ഡിഗ്രി സെല്‍ഷ്യസ് ആയി വര്‍ധിച്ചു. ലോകത്തെ അനിയന്ത്രിതമായ താപവര്‍ധനവിന് കാരണമായ കാര്‍ബണ്‍ പുറന്തള്ളലിന്റെ 55%വും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത്. കാര്‍ബണ്‍ അടക്കമുള്ള ഹരിത ഗൃഹവാതകങ്ങളുടെ പ്രതിശീര്‍ഷ ബഹിര്‍ഗമനത്തില്‍ ഒരു വ്യക്തി ലോകത്താകമാനം 6.3 ടണ്‍ ഹരിതഗൃഹവാതകങ്ങളാണ് വര്‍ഷത്തില്‍ പുറന്തള്ളുന്നത് എങ്കില്‍ അമേരിക്കയില്‍ അത് 14 ടണ്ണും റഷ്യയില്‍ 13 ടണ്ണും ചൈനയില്‍ 9.71 ടണ്ണും, ബ്രസീലില്‍ 7.51 ടണ്ണും ആണ് പുറന്തള്ളുന്നത്. ഈജിപ്റ്റില്‍ എത്തുന്നതിന് മുമ്പ് 2021ല്‍ സ്‌കോട്ട് ലാന്‍ഡിലെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ 166 രാജ്യങ്ങള്‍ പുതിയ ചുവടുവെപ്പ് നടത്തി നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4.8 ഗിഗാ ടണ്ണിന്റെ കുറവ് ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ഡയോക്‌സൈഡ് , മീഥെയിന്‍ , നൈട്രസ് ഓക്‌സൈഡ് , ഹൈഡ്രോഫ്ളൂറോ കാര്‍ബണ്‍ , പെര്‍ ഫ്‌ളൂറോ കെമിക്കല്‍സ് , കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയുടെ ബഹിര്‍ഗമനം അപകടകരമായ രീതിയില്‍ തുടരുകയാണ്,
കാലാവസ്ഥാ പ്രതിസന്ധി ഇന്ന് ഒരു യാഥാര്‍ത്ഥ്യമായതിനാല്‍ സര്‍ക്കാരുകളും ,വന്‍കിട കമ്പനികളും മെല്ലെ പോക്ക് നയം ഈ നിലയില്‍ തുടരുകയാണെങ്കില്‍ 2100 ആകുമ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കടലിനടിയില്‍ ആകും , മനുഷ്യവാസമുള്ള ചെറുദ്വീപുകള്‍ അപ്രത്യക്ഷമാകും , മാലിദ്വീപ് മന്ത്രിസഭ കടലിനടിയില്‍ ചേര്‍ന്ന് ലോകത്തിന്റെ ശ്രദ്ധ മാലിദ്വീപിലേക്ക് ക്ഷണിച്ചത് ഈ അവസരത്തില്‍ നമുക്ക് ഓര്‍ക്കാവുന്നതാണ്.

വേണം കാര്‍ബണ്‍ പാദമുദ്ര:

ഒരു വ്യക്തിയോ സ്ഥാപനമോ , ഒരു വസ്തുവോ , സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാര്‍ബണ്‍ പാദമുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങള്‍ ഇത് രേഖപ്പെടുത്തി വയ്ക്കുവാനും ഇങ്ങനെ പുറന്തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഈ കാര്യത്തില്‍ ഈജിപ്റ്റില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. വ്യവസായ യുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വര്‍ധിക്കാന്‍ തുടങ്ങി ലോകത്ത് ആകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35% പുറന്തള്ളുന്നത് ഊര്‍ജ്ജ മേഖലയില്‍ നിന്നാണ്. കൃഷി, വനനശീകരണം, കാട്ടുതീ എന്നിവയില്‍ നിന്നും 24 ശതമാനവും വ്യവസായത്തില്‍ നിന്നും 24 ശതമാനവും ഗതാഗത മേഖലയില്‍ നിന്ന് 14 ശതമാനവും കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് ആറ് ശതമാനവും കാര്‍ബണ്‍ പുറന്തള്ളുന്നു. 30% മാത്രം കാര്‍ബണ്‍ ഗ്രാമീണ മേഖലയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോള്‍ നഗരപ്രദേശങ്ങളില്‍ നിന്നാണ് 70% കാര്‍ബണും പുറത്തേക്ക് തള്ളുന്നത്. ലോകത്താകമാനം കാര്‍ബണ്‍ പുറന്തള്ളുന്നവരില്‍ നിന്നും തള്ളുന്നതിനനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയാണ്.

കൂടാതെ കാര്‍ബണ്‍ വിസര്‍ജനം കൂടുതല്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ താഴെ മാത്രം കാര്‍ബണ്‍ വിസര്‍ജനം നടത്തുന്നതിന് അവകാശം വില കൊടുത്തു വാങ്ങാവുന്ന കാര്‍ബണ്‍ വിപണി ആരംഭിക്കുകയാണ് , കാര്‍ബണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതോടെ വ്യാപാര മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ അളവ് 1970 ല്‍ 325 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍ ) ആയിരുന്നുവെങ്കില്‍ ഇന്ന് അത് 430 പി.പി.എം ആയി വര്‍ധിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറം തള്ളുന്നത് 31% ചൈനയിലാണ് , അമേരിക്ക 14%, യൂറോപ്യന്‍ യൂണിയനും ഇന്ത്യയും 7% പുറത്തേക്ക് വിടുന്നു. കല്‍ക്കരി ഇന്ധന ഉല്‍പാദനത്തില്‍ നിന്നും 190 രാജ്യങ്ങള്‍ പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുടെങ്കിലും ഇതില്‍ 46 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടില്ല , കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ലോകത്തിലെ കല്‍ക്കരി ഉല്‍പാദനത്തിന്റെ 15% മാത്രമാണ് , ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന , ഇന്ത്യ , അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പിട്ടിട്ടില്ല. ലോകത്താകെ 92 രാജ്യങ്ങളിലായി 648 ചൈനീസ് കമ്പനികള്‍ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട് 245 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഇവിടങ്ങളില്‍ നിന്നും ഒരു വര്‍ഷം പുറത്തേക്ക് വിടുന്നത്. സ്‌പെയിന്‍ ,തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണ് ഇത്. മനുഷ്യനാല്‍ പുറന്തള്ളുന്ന മീഥെയ്ന്‍ വാതക ബഹിര്‍ഗമനം 30% കുറയ്ക്കുവാന്‍ ലോകത്തിലെ 122 രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മീഥെയിന്‍ പുറന്തള്ളുന്ന ആസ്‌ട്രേലിയ, ചൈന ,ഇന്ത്യ, ഇറാന്‍ ,റഷ്യ എന്നി രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്ത് മീഥെയ്ന്‍ വാതകത്തിന്റെ ബഹിര്‍ഗമനം ഓരോ വര്‍ഷവും 162 % ആണ് വര്‍ധിക്കുന്നത് , കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ അപകടകാരിയാണ് മീഥെയ്ന്‍.

2070 ല്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ല്‍ അമേരിക്കയും 2060ല്‍ ചൈനയും കാര്‍ബണ്‍ ന്യൂട്രല്‍ ആകും എന്ന പ്രഖ്യാപനം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ 2060ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. ഭൂമിയിലെ കാര്‍ബണിന്റെ വലിയഭാഗം മണ്ണിലാണ് സംഭരിക്കുന്നത് എന്നതിനാല്‍ ഭൂമിയില്‍ ഉണ്ടാകുന്ന അപകടകരമായ മനുഷ്യനിര്‍മിതികള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വികിരണത്തിനു കാരണമാകുന്നു. ചത്ത സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഭൂമിയുടെ പുറംതോടില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന ഹൈഡ്രോ കാര്‍ബണ്‍ അടങ്ങിയ ഒരു വസ്തുവാണ് ഫോസില്‍ ഇന്ധനങ്ങള്‍. കല്‍ക്കരി, ക്രൂഡോയില്‍ , പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഫോസില്‍ ഇന്ധനങ്ങള്‍. മനുഷ്യപ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ 80% കത്തിച്ചു കളയുന്നതിലൂടെയാണ് പുറന്തള്ളുന്നത്. ഹരിത ഗൃഹവാതകങ്ങളില്‍ 65% കാര്‍ബണ്‍ഡയോക്‌സൈഡ് ആണെങ്കില്‍ 16% മീഥെയ്‌നും 6% നൈട്രസ് ഓക്‌സൈഡ് 2% ഫ്‌ളൂറോ ഗ്യാസുകളും ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ബണ്‍ കണക്കെടുപ്പാണ് നീതിയുക്തമാക്കുക, അല്ലാതെ വികസിത രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ദേശത്തിന്റെ അതിര്‍ത്തി കണക്കായുള്ള കണക്കെടുപ്പ് വലിയ ചര്‍ച്ചയാണ് ഉച്ച കോടിയില്‍ ഉണ്ടാക്കുക. കാര്‍ബണ്‍ കുറയ്ക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട് , ഇതില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന BECCS (ബയോ എനര്‍ജി വിത്ത് കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്റ്റോറേജ്) എന്ന മാര്‍ഗം ജൈവ വസ്തുക്കളില്‍ നിന്നും ജൈവോര്‍ജം വേര്‍തിരിച്ച് എടുക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണിനെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ് , മറ്റൊരു പ്രക്രിയയാണ് DAC (ഡയരകട് എയര്‍ ക്യാപ്ചര്‍ ) അന്തരിക്ഷത്തില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ പിടിച്ചെടുക്കുന്ന രീതി ഇതില്‍ ഏതെങ്കിലും മാര്‍ഗം സ്വീകരിച്ച് ക്ലീന്‍ ഊര്‍ജ്ജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതായിട്ടുണ്ട്. ഭൂമിയിലെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിത ഗൃഹവാതങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ ഭൗമോപരിതലത്തിനോട് ചേര്‍ന്നുള്ള വായു പാളികളുടെ ശരാശരി താപം വര്‍ധിച്ചു.

കാര്‍ബണ്‍ തുലിതാവസ്ഥ അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ :

വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം ,മണ്ണ് ,സമുദ്രങ്ങള്‍ തുടങ്ങിയവയില്‍ ആഗിരണം ചെയ്യപ്പെടുന്ന കാര്‍ബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാര്‍ബണ്‍ തുലിതാവസ്ഥ അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന് പറയുന്നത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ബണ്‍ കുറയ്ക്കുന്ന വികസന രീതി ലോകരാജ്യങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ വലിയ പദ്ധതികള്‍ കൊണ്ടുണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തെ തടയാന്‍ സാധിക്കും. പ്രകൃതിയില്‍ ഓരോ നിമിഷവും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പുറന്തള്ളുന്നു , ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍മാണാത്മകമായ തീരുമാനങ്ങള്‍ ഈജിപ്റ്റില്‍ നിന്നും വരുമെന്ന് ലോകത്തെ പ്രകൃതിസ്‌നേഹികള്‍ പ്രതീക്ഷിക്കുന്നു.

ഐ.പി.സി.സി റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 360 കോടി ജനങ്ങള്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നു , 2022 മെയ് മാസത്തില്‍ ഡല്‍ഹിയിലെ ചൂട് 49.2 ഡിഗ്രിയായത് നമുക്ക് മുമ്പില്‍ ഒരു പാഠമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2022ല്‍ മാത്രം വിവിധ പേരുകളില്‍ പന്ത്രണ്ട് ചുഴലി കാറ്റുകള്‍ വീശിയടിച്ചു. ഇതേ കാലയളവില്‍ ജൂലൈയില്‍ യൂറോപ്പില്‍ രണ്ട് ഉഷ്ണക്കാറ്റുകളും നാശം വിതച്ചു. ഭൂമിയിലെ 80% ചൂട് കടലിലാണ് സൂക്ഷിക്കുന്നത് എന്നതിനാല്‍ കടലിലെ ചൂട് കരയിലെ ജനങ്ങളെ വളരെയേറെ ബാധിക്കുന്നു. വാഹന സാന്ദ്രത കൂടുതലുള്ള കേരളം കാര്‍ബണ്‍ ന്യൂട്രല്‍ ആകുവാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതായിട്ടുണ്ട്. കേരളത്തില്‍ 1000 ജനങ്ങള്‍ക്ക് 425 വാഹനങ്ങള്‍ ഉണ്ട് , ദേശിയ ശരാശരി 225 ആണ് ,കേരളത്തില്‍ 1.56 കോടി വാഹനങ്ങളുണ്ട്. ഒരു ചരക്ക് ലോറി ഒരു കിലോ മീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡും 3.6 ഗ്രാം കാര്‍ബണ്‍ മോണോക്സൈഡും പുറന്തള്ളുന്നു. ഇന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വിമാനങ്ങള്‍ പുറന്തള്ളിയത് 84,322 കിലോ ടണ്‍ കാര്‍ബണ്‍ ആണ് , പ്രതി ദിനം 4 ലക്ഷം യാത്രക്കാരാണ് വിമാനത്തില്‍ ഇന്ത്യയില്‍ സഞ്ചരിക്കുന്നത്. 2021 ല്‍ ലോകത്ത് ആദ്യമായി കാലവാസ്ഥ വ്യതിയാനം രോഗ കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു , മിനിട്ടില്‍ 13 പേര്‍ വീതം ലോകത്ത് വായു മലിനീകരണം കാരണം മരിക്കുന്നു. വായു മലീനീകരണം ശരാശരി ആയുസിന്റെ 2.2 വര്‍ഷംഷം കുറയ്ക്കുന്നു എന്നതിനാല്‍ ലോകം ഗൗരവമായി കാണേണ്ട വിഷയത്തിലാണ് ലോക രാജ്യങ്ങള്‍ തീരുമാനം എടുക്കുവാന്‍ ഈജിപ്റ്റില്‍ ഒത്ത് കൂടുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *