കനത്ത മഴ; ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കനത്ത മഴ; ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ദുരന്ത നിവാരണ സെല്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ല. കൊയിലാണ്ടി താലൂക്കില്‍ 13 വീടുകള്‍ക്കും വടകര താലൂക്കില്‍ അഞ്ച് വീടുകള്‍ക്കും കോഴിക്കോട് താലൂക്കില്‍ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയില്‍ കേടുപാട് സംഭവിച്ചത്. നല്ലളം വെള്ളത്തും പാടത്ത് ഫൈസലിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു വീണു.

കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് എടക്കയില്‍ പീടികയുള്ള പറമ്പില്‍ രാജന്റെ വീട് ഭാഗികമായി തകരുകയും പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അപകടത്തില്‍ വീടിന്റെ സണ്‍ഷെയ്ഡും ഒരു ഭാഗത്തെ പില്ലറുകളും തകര്‍ന്നു. ചങ്ങരോത്ത് പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു. കീഴരിയൂര്‍ വില്ലേജിലെ കോണില്‍ മീത്തല്‍ കൃഷ്ണന്റെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടൂര്‍ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടു പൊയില്‍, ബിനീഷ് എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *