2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റും ഭാഗമാകും. അന്തരാഷ്ട്ര മാധ്യമമായ ഗാർഡിയനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലോസ് ഏഞ്ചൽസും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഒളിമ്പിക് പ്രോഗ്രാം കമ്മീഷനും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മുംബൈയിൽ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഐഒസിയുടെ 141-ാം സെഷനിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗാർഡിയൻ റിപ്പോർട്ട് പറയുന്നു.
ക്രിക്കറ്റിന് പുറമെ ഫ്‌ലാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ എന്നീ ഇനങ്ങളും ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.
1900ൽ പാരീസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് ആദ്യമായും അവസാനമായും ഉൾപ്പെടുത്തിയത്. അന്ന് ഇംഗ്ലണ്ടും ഫ്രാൻസും മാത്രമായിരുന്നു പങ്കെടുത്തത്. ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് സ്വർണം നേടുകയും ചെയ്തു. ലോസ് ഏഞ്ചെൽസിൽ ട്വന്റി 20 ഫോർമാറ്റിലായിരിക്കും പുരുഷ – വനിതാ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐഒസി തയാറാക്കിയ 28 കായിക ഇനങ്ങൾ ഉൾപ്പെട്ട അന്തിപട്ടികയിൽ ക്രിക്കറ്റില്ലായിരുന്നു. എന്നാൽ ജൂലൈയിൽ പുനരവലോകനത്തിനായി തയാറാക്കിയ ഒൻപത് ഇനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ക്രിക്കറ്റ് ഉൾപ്പെട്ടതാണ് ഒളിമ്പിക്‌സ് സാധ്യതകൾ വർധിപ്പിച്ചത്. ബേസ്‌ബോൾ/സോഫ്റ്റ്‌ബോൾ, ഫ്‌ലാഗ് ഫുട്‌ബോൾ, ലാക്രോസ്, ബ്രേക്ക് ഡാൻസ്, കരാട്ടെ, കിക്ക്‌ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോർസ്‌പോർട്ട് എന്നിവയായിരുന്നു ചുരുക്കപ്പട്ടികയിലെ മറ്റ് ഇനങ്ങൾ.
