കോഴിക്കോട്: വന്ദേ മാതരം മുഴുവന്‍ ചൊല്ലണമെന്ന ഉത്തരവിറക്കിയ മോദി സര്‍ക്കാരിന്റെ ഹിന്ദു ദേശീയതയെ ഉണര്‍ത്തുന്ന നടപടികളെ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടുണ്ടായിരുന്നെങ്കില്‍ കാര്യകാരണ സഹിതം ശക്തമായി എതിര്‍ക്കുമായിരുന്നുവെന്ന് എം.എന്‍.കാരശ്ശേരി പറഞ്ഞു. അഴീക്കോട് മെമ്മോറിയല്‍ ട്രസ്റ്റിന്റെ സുകുമാര്‍ അഴീക്കോട് സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ വന്ദേമാതരത്തിന്റെ ചരിത്രവും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അതിലെ രണ്ട് ശ്ലോകങ്ങള്‍ എന്തിന് ഒഴിവാക്കിയെന്നും അഴീക്കോട് വിശദീകരിക്കുമായിരുന്നു. ഭാരതീയതയുടെ പേരില്‍ ബ്രാഹ്‌മണിസം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാന്ധി ദര്‍ശനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചതായിരുന്നു അഴീക്കോടിന്റെ മഹത്വമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ.സുകുമാര്‍ അഴീക്കോട് ജന്മ ശതാബ്ദി ആഘോഷ പരിപാടി മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ.ബി.നായര്‍ പുരസ്‌കാരം കാരശ്ശേരിക്ക് സമ്മാനിച്ചു. ഡോ.കെ.മൊയ്തു പ്രശസ്തി പത്രം സമര്‍പ്പിച്ചു. പി.ഗംഗാധരന്‍ നായര്‍, ഫാദര്‍ സുനില്‍ ജോസ്, ആറ്റക്കോയ പള്ളിക്കണ്ടി, എം.ജയതിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.
