ബംഗാള്‍ പിടിക്കാന്‍ ബിജെപി, സര്‍വ്വ പ്രതിരോധവും തീര്‍ത്ത് ദീദി

ബംഗാള്‍ പിടിക്കാന്‍ ബിജെപി, സര്‍വ്വ പ്രതിരോധവും തീര്‍ത്ത് ദീദി

പി.ടി.നിസാര്‍

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്ന ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും, ബിജെപിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോദിയും, ആഭ്യന്തര മന്ത്രി അമിത്ഷായും നേരിട്ടാണ് ബംഗാളില്‍ പട നയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി എന്നിവയെ ഉപയോഗിച്ച് തങ്ങളെ ഉപദ്രവിക്കുകയാണെന്നാണ് മമതയുടെ പക്ഷം. സിബിഐ ആസ്ഥാനത്ത് പ്രതിഷേധിച്ചും, ഇഡി റെയ്ഡിനിടയില്‍ ഇടപെട്ടും മമത കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. എസ്‌ഐആറിലും മമത ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. എല്ലാവര്‍ക്കും വോട്ടവകാശം ലഭിക്കുന്നതിനായി തൃണമൂലിന്റെ നേതൃത്വത്തില്‍ വന്‍ റാലികളാണ് നടന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടുകള്‍ വെട്ടിമാറ്റാന്‍ എസ്‌ഐആര്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് പ്രധാന ആരോപണം.
. ഇതിനെ പ്രതിരോധിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ ആയിരക്കണക്കിന് ബൂത്തുകളിലൂടെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണ്. ഇഡിയുടെ നേരെ മമത നേരിട്ടിടപെട്ടത് വലിയ ചര്‍ച്ചയായി. തങ്ങളുടെ പാര്‍ട്ടിയുടെ രേഖകള്‍ നഷ്ടപ്പെടാതിരിക്കാനാണ് താന്‍ നേരിട്ടിറങ്ങിയതെന്നാണ് മമതയുടെ പ്രതികരണം. എസ്‌ഐആറിലൂടെ അര്‍ഹരായവരുടെ വോട്ടുകള്‍ വെട്ടിമാറ്റാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യമാകമാനം ഉന്നയിക്കുകയാണ്. സുപ്രീംകോടതി തന്നെ ഇടപെട്ടാണ് എസ്‌ഐആറിന്റെ സമയം ദീര്‍ഘിപ്പിച്ചത്. രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ തകര്‍ക്കാനാവില്ലെന്നാണ് സുപ്രീംകോടതി ഇടപെടല്‍ നല്‍കുന്ന സന്ദേശം.
പ്രധാനമന്ത്രി മോദി അടിക്കടി ബംഗാള്‍ സന്ദര്‍ശിച്ച് വമ്പന്‍ വികസന പ്രൊജക്ടുകള്‍ക്കായി ആയിരക്കണക്കിന് കോടി രൂപയാണ് പ്രഖ്യാപിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ബംഗാള്‍ പിടിക്കുക എന്ന സ്വപ്‌നം നടക്കില്ലെന്ന് മമത പ്രഖ്യാപിക്കുമ്പോഴും വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങളും, ബിജെപി പയറ്റുന്ന പുതു തന്ത്രങ്ങളും മമതയെ അലോസരപ്പെടുത്തുന്നുണ്ട്. നാലാം തവണയും അധികാരത്തില്‍ തുടരാനുള്ള മമതയുടെ ആഗ്രഹം സഫലീകരിക്കുമോ എന്നതാണ് അറിയാനുള്ളത്. കോണ്‍ഗ്രസ്സിനും, മൂന്ന് പതിറ്റാണ്ടിലധികം ബംഗാള്‍ ഭരിച്ച സിപിഎംനും നിലവിലെ ബംഗാള്‍ രാഷ്ട്രീയത്തില്‍ അസംബ്ലി പിടിക്കുമോ എന്നതിലും ആശങ്കയുണ്ട്. സിപിഎം അതിന്റെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ആവതും ശ്രമിക്കുന്നുണ്ടെങ്കിലും എത്രകണ്ട് വിലപ്പോവുമെന്ന് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണം. മമതയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമാണ്. അതിനവര്‍ ജന പിന്തുണയാര്‍ജിക്കാനുള്ള ശ്രമം തുടരുകയാണ്. മമത ഉയര്‍ത്തുന്ന പ്രതിരോധ രാഷ്ട്രീയത്തെ മോദിയും, അമിത്ഷായും മറികടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ബംഗാള്‍ പിടിക്കാന്‍ ബിജെപി, സര്‍വ്വ പ്രതിരോധവും തീര്‍ത്ത് ദീദി

Share

Leave a Reply

Your email address will not be published. Required fields are marked *