ബേപ്പൂര്‍ മുരളീധര പണിക്കരുടെ നോവല്‍
‘സിദ്ധാര്‍ത്ഥന്‍’ പ്രകാശനം ചെയ്തു
കോഴിക്കോട്:എഴുത്തുകാര്‍ക്ക് സ്വതന്ത്രമായി എഴുതുവാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നതെന്ന് എം.കെ. രാഘവന്‍ എം.പി.
ബേപ്പൂര്‍ മുരളീധരപണിക്കരുടെ ലിപി പ്രസിദ്ധീകരിച്ച നോവല്‍ ‘സിദ്ധാര്‍ത്ഥന്‍’ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി. സൂര്യദാസിന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാഗിങിനിടെ കൊലചെയ്യപ്പെട്ട സിദ്ധാര്‍ത്ഥന്റെ ജീവിതത്തെ പ്രമേയമാക്കി മുരളീധര പണിക്കര്‍ എഴുതിയ സിദ്ധാര്‍ത്ഥന്‍ എന്ന നോവലിന് നേരെയുണ്ടായ ഭീഷണി ഈ സാഹചര്യത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. കേരളീയ സമൂഹം ഇത് ഗൗരവമായെടുത്ത് ചര്‍ച്ച ചെയ്യണമെന്നും എം പി കൂട്ടിച്ചേര്‍ത്തു.
എത്ര വെട്ട് വെട്ടിയിട്ടും ക്രൂരമായി കൊന്നാലും അവരെ സഹായിക്കുവാന്‍ രാഷ്ട്രീയം കടന്നുവരുന്ന ഒരു പരിതസ്ഥിതിയാണ് വര്‍ത്തമാനകാല കേരളത്തില്‍ സംജാതമായിട്ടുള്ളത്
.കേരളത്തിലെ ക്യാംപസുകളിലെ റാഗിങ്ങടക്കമുള്ള സാഡിസ്റ്റ് മനോഭാവത്തിനെതിരെ പൊതു സമൂഹം ശക്തമായി മുന്നോട്ടു വരണം. ഇത് കൊണ്ടാണ് നമ്മുടെ യൂണിവേഴ്‌സിറ്റികളിലടക്കം പഠിക്കുവാന്‍ ആളെ കിട്ടാത്ത അവസ്ഥ വരുന്നത്. സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി എങ്ങനെ കൊല്ലപ്പെട്ടുവെന്നതിന് ഭരണകൂടവും പൊതുസമൂഹവും വ്യക്തമായ ഉത്തരം നല്‍കണമെന്നും മറ്റ് പരിഗണനകളില്ലാതെ റാഗിങിനെതിരെ ശക്തമായ നടപടികളുമായി വരുവാന്‍ ഇനിയും പൊതു സമൂഹം അമാന്തിച്ചു കൂടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് പറമ്പില്‍ പുസ്തക പരിചയം നടത്തി. എം.പി. സൂര്യദാസ്, മുരളി ബേപ്പൂര്‍, ഗാനിയ മെഹര്‍, ഡോ. രേഷ്മ, ലിപി അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. മുരളീധരപണിക്കര്‍ മറുമൊഴി നടത്തി. ഗണേഷ് പന്നിയത്ത് സ്വാഗതവും ദേവരാജ് തച്ചറക്കല്‍ നന്ദിയും പറഞ്ഞു.
