ദേശീയപാത നിര്‍മാണം മനുഷ്യകുരുതിയാവരുത്
അത്യന്തം പ്രയാസകരമായ ഒരുവാര്‍ത്തയാണ് ദേശീയപാത നിര്‍മാണം നടക്കുന്നതിനിടയില്‍ പുറത്ത് വന്നത്.അരൂര്‍- തുറവൂര്‍ റോട്ടില്‍ ഉയരപാത നിര്‍മാണത്തിനിടെ ഗാര്‍ഡറുകള്‍ വാഹനത്തിനുമുകളിലേക്ക് വീണ് പിക്കപ്പ് വാന്‍ ഡ്രൈവറായ ഹരിപ്പാട് സ്വദേശി രാജേഷ് മരണപ്പെട്ടത്. ദുരന്തമുണ്ടായതിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിനും സമയം വൈകിയിരുന്നു. ഒരുകുടുംബത്തിന്റെ അത്താണിയായ ഒരുജീവനാണ് പൊലിഞ്ഞത്. അപകടത്തിനിരയായ ശേഷം മതിയായ നഷ്ടപരിഹാരത്തുക ഇരുപത്തഞ്ച് ലക്ഷമാക്കി വര്‍ധിപ്പിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നാല് ലക്ഷം രൂപകൂടി പ്രഖ്യാപിച്ചിട്ടുണ്ട്.ഇതൊന്നും നഷ്ടപ്പെട്ട ജീവന് ബദലാകില്ല.
ഉയരപാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള 12.75 കിലോമീറ്ററില്‍ 3വര്‍ഷത്തിനിടെ 42പേര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായിട്ടുള്ളത്. നിരന്തരം അപകടങ്ങളുണ്ടായിട്ടും മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്നതാണ് ഇപ്പോഴുണ്ടായ അപകടം സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി തന്നെ കടുത്ത പരാമര്‍ശം നടത്തുകയുണ്ടായിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അത് അത് മനുഷ്യനുകള്‍ ഇല്ലാതാക്കിയാവരുതെന്ന കാര്യത്തില്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണം. അത്യന്തം അപകടകരമായ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നില്ല എന്നതാണ് അപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണം. ദേശീയപാത നിര്‍മാണ പ്രവര്‍ത്തികള്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പരിസ്ഥിതിവാദികളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റോഡിലെത്തുന്ന ചെളിയിലും വെള്ളത്തിലും തട്ടിവീണ് ചെറുകിട വാഹനയാത്രക്കാര്‍ മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഏത് നിര്‍മാണ പ്രവര്‍ത്തികളും കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. ദേശീയ നിര്‍മാണത്തിന് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് (ഐആര്‍സി) നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലക്കപ്പെടണം. ഇനിയും ദേശീയ പാതനീര്‍മാണത്തിനിടയില്‍ ദുരന്തവാര്‍ത്തകളുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
