കളം പിടിച്ച് സൗദി അറേബ്യ, യുഎഇയും; ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിക്കുന്നു
അമേരിക്കന്‍ താരിഫ് ഭീഷണിയും പാശ്ചാത്യ ഉപരോധവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറക്കാനുള്ള തീരുമാനവുമായി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യ ഡിസംബറിലെ ഇറക്കുമതിക്കായുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങലുകള്‍ വലിയ തോതില്‍ കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇന്ത്യയിലെ പ്രധാന റിഫൈനറികളില്‍ അഞ്ച് സ്ഥാപനങ്ങള്‍ ഡിസംബറിലെ റഷ്യന്‍ ക്രൂഡിനായി ഒരു ഓര്‍ഡറുകളും വെച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമാണ്. സാധാരണയായി, ഓരോ മാസത്തിന്റെയും 10-ാം തീയതിക്കകം ഈ ഡീലുകള്‍ ഫൈനലൈസ് ചെയ്യാറുണ്ട്. ഇതുവരെ റഷ്യന്‍ ഓയിലിന്റെ ഡിസ്‌കൗണ്ടഡ് റേറ്റുകള്‍ വലിയ രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്ന ഇന്ത്യയുടെ ഊര്‍ജ നയതന്ത്രത്തിലെ വലിയ മാറ്റമായിട്ടും ഇതിനെ കാണുന്നു.
റഷ്യന്‍ ഓയില്‍ ഓര്‍ഡറുകളിലെ ഈ മന്ദഗതി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ ഒന്നരമാസത്തെ നടപടികളുടെ ഫലമാണ്. ഓഗസ്റ്റില്‍, ട്രംപ് ഇന്ത്യന്‍ ഇറക്കുമതികളുടെ താരിഫ് 50 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതില്‍ 25% അധിക താരിഫ് ഏര്‍പ്പെടുത്താന്‍ കാരണമായി പറഞ്ഞിരുന്നത് റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതിയായിരുന്നു. ഇതോടൊപ്പം തന്നെയാണ് ഒക്ടോബറില്‍, റഷ്യയുടെ രണ്ട് ഏറ്റവും വലിയ ഓയില്‍ നിര്‍മ്മാതാക്കളായ റോസ്‌നെഫ്റ്റ് പിജെഎസ്സി യേും ലുക്കോയില്‍ പിജെഎസ്സി യേയും ട്രംപ് കടുത്ത ഉപരോധത്തിന് വിധേയമാക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിടഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് , മംഗലോര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് , ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്-മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ റിഫൈനറികളാണ് ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ പിന്‍വലിച്ച് പ്രധാന റിഫൈനറികള്‍. അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (കഛഇ) യും നായര എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികള്‍ ഡിസംബറിലും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരും.
2025-ല്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതികളുടെ ഏകദേശം 36% റഷ്യയില്‍ നിന്നാണ് വന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യം മറ്റിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ അമേരിക്കയില്‍ നിന്ന് 24 മില്യണ്‍ ബാരലുകള്‍ വരെ വാങ്ങാന്‍ കരാറുകള്‍ ക്ഷണിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം ജനുവരിയിലേക്കായി 4 മില്യണ്‍ ബാരല്‍ യുഎസ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ നിന്നും അധികമായ വാങ്ങി.
ഇന്ത്യയുടെ ഈര്‍ജ്ജ ഇറക്കുമതിയില്‍ പരമ്പരാഗത ശക്തികളായ സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ പങ്ക് വീണ്ടും വര്‍ധിക്കും. 2025-ല്‍ റഷ്യയുടെ ഇറക്കുമതി വിഹിതം 36% ല്‍ നിന്ന് 31% ല്‍ താഴെയായപ്പോള്‍, ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത വിഹിതം 26.6% ല്‍ നിന്ന് 31.3% ആയി ഉയര്‍ന്നു. സൗദി ആരാംകോയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി യും ഇന്ത്യന്‍ റിഫൈനറികള്‍ക്ക് തുടര്‍ച്ചയായ സപ്ലൈകള്‍ ഉറപ്പാക്കിയത് ഈ മാറ്റത്തെ ശക്തിപ്പെടുത്തുന്നു. ഈ സാഹചര്യം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ സ്ഥിരതയോടെ ഉറപ്പാക്കുമ്പോള്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിപണി പ്രാധാന്യവും നല്‍കുന്നു.
