രാഷ്ട്രീയ രംഗത്ത് കോളിളക്കമുണ്ടാക്കിയ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് സംബന്ധിച്ച് വീഴ്ച പറ്റിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കുറ്റസമ്മതം ഈ വിഷയത്തില്‍ സിപിഎമ്മിന് നയപരമായ വ്യതിയാനം സംഭവിച്ചു എന്നത് വ്യക്തമാകുകയാണ്. മധുര പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ സിപിഎം നോതാക്കള്‍ക്കെതിരേ എന്ത് നടപടിയുണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. അബ്ദുല്‍ നാസര്‍ വിഷയത്തില്‍ സാക്ഷാല്‍ ഇഎംഎസിനെ വരെ തിരുത്തിയ പാര്‍ട്ടിയാണ് സിപിഎം എന്നതിനാല്‍ തലയില്‍ മുണ്ടിട്ട് മോദി സര്‍ക്കാരിന്റെ നയത്തില്‍ പങ്കാളികളാകാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയം സിലബസിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് നിരന്തരം പ്രഖ്യാപിക്കുകയും അതിനെതിരേ അണികളെ അണിനിരത്തി പ്രചാരണ പ്രക്ഷോഭ ക്യാമ്പയിനുകള്‍ രാജ്യമാകെ കെട്ടഴിച്ചുവിട്ട പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ കേന്ദ്ര നെതൃത്വത്തോട് പോലും ആലോചിക്കാതെ പിഎംശ്രീയില്‍ ഒപ്പിട്ടതിന്റെ പിന്നാമ്പുറം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്. ഈ വിഷയത്തില്‍ സിപിഐ എടുത്ത നിലപാടാണ് പദ്ധതി മരവിപ്പിക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കിയതെന്ന് സാരം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ക്കുന്നവര്‍ക്കെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമോ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമോ എന്നതും ചോദ്യചിഹ്നമാണ്. സിപിഐ ഉയര്‍ത്തിയ നയങ്ങള്‍ തീര്‍ത്തും മോദിസര്‍ക്കാരിനെതിരേയുള്ളത് തന്നെയാണ്. മന്ത്രിസഭയിലെ ഘടകക്ഷിയെന്ന നിലക്ക് ചിലതെങ്കിലും ചെയ്യാനായി എന്നവര്‍ക്ക് വിശ്വസിക്കാം. വരാന്‍ പോകുന്ന ത്രിതല തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പ എന്നിവയില്‍ ഇത്തരം രാഷ്ട്രീയ വിഷയങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുമെന്ന് നമുക്കനുമാനിക്കാം.
