പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019 മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അതില്‍ സംശയമൊന്നുമില്ല. സ്വര്‍ണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ പാടില്ലായിരുന്നു. അങ്ങനെ കൊടുത്തുവിട്ടതില്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. 1999 മുതല്‍ 2025 വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് എല്ലാക്കാര്യങ്ങളും പുറത്തു വരട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് കൃത്യമായ ധാരണയില്ല. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു. എല്ലാക്കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്താൻ കോടതിയോട് ആവശ്യപ്പെടണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
