കൊച്ചി: ബലാത്സംഗ കേസില്‍ൊളിവില്‍ കഴിയുന്ന റാപ്പര്‍ വേടന്റ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കെ വേടനെതിരെ വേറെയും ലൈംഗികാതിക്രമ പരാതികളുമായി പരാതിക്കാരി. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പരാതിക്കാരി ഹൈക്കോടതിയില്‍ പറഞ്ഞത്. വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.
വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ബലാത്സംഗ ആരോപണം നിഷേധിച്ച വേടന്‍, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടന്‍ പറയുന്നു. തുടര്‍ന്ന് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. പൊലീസ് റിപ്പോര്‍ട്ട് നാളെ പരിഗണിച്ചേക്കും.
ഇത്തരത്തില്‍ ഒട്ടേറെ പേരാണ് വേടനെതിരെ പരാതി ഉന്നയിക്കുന്നതെന്നും അവരുടെ പരാതി ഡിജിപിക്ക് കൈമാറിയതായാണ് മനസ്സിലാക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഓരോ പരാതിയും അവയുടേതായ മെറിറ്റില്‍ വേണം പരിശോധിക്കാനെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കുകയായിരുന്നു.
