അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത വേണം; ഫിസിഷന്‍സ് അസോസിയേഷന്‍

അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത വേണം; ഫിസിഷന്‍സ് അസോസിയേഷന്‍

കോഴിക്കോട്: അഖിലേന്ത്യാ ഫിസിഷന്‍സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ദ്വിദിന വാര്‍ഷിക സമ്മേളനം Kerala Apicon 2025 കോഴിക്കോട് നടന്നു. സ്ഥാപക നേതാവും തിരുവനന്തപുരം എസ്.യു.ടി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.പി. പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ നാല്‍പ്പതോളം വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ 140 പി.ജി. വിദ്യാര്‍ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ഡോ. ജി. ഗണപതിറാവു, ഡോ. കാസിം അബ്ദുല്‍ സലിം, ഡോ. കെ.എം. വര്‍ഗീസ്, ഡോ. വി.കെ. ശ്രീകുമാരി എന്നിവരെ ലെജന്‍സ് ഓഫ് മെഡിസിന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ശില്‍പ്പവും പ്രശസ്തിപത്രവും സമ്മാനിച്ചു.

വൈദ്യശാസ്ത്ര മേഖലയിലെ പുതിയ കണ്ടെത്തലുകളും നൂതന ചികിത്സാ രീതികളും പരിചയപ്പെടുത്തിയ പ്രോഗ്രാം
കാലിക്കറ്റ് ഫോറം ഓഫ് ഡയബറ്റിസ് ആണ് സംഘടിപ്പിച്ചത്. 350 പ്രതിനിധികള്‍ പങ്കെടുത്തു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മുമ്പ് കുളത്തില്‍ കുളിക്കുന്നവരിലും ഡൈവ് ചെയ്യുന്നവരിലും മാത്രമാണ് ഇത് കണ്ടിരുന്നത്. എന്നാല്‍ ഇതൊന്നും അല്ലാത്ത ആളുകളില്‍ കഴിഞ്ഞ വര്‍ഷം അമീബിക് മസ്തിഷ്‌കജ്വരം കണ്ടെത്തി. മരണസാധ്യത വളരെ കൂടുതല്‍ ആയതിനാല്‍ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണമുള്ള എല്ലാ രോഗികളിലും പരിശോധന നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും സമ്മേളനം ഓര്‍മിപ്പിച്ചു.

നിപ്പ ബാധിച്ച രോഗികളില്‍ മരണനിരക്ക് കുറയുന്നതായി കാണുന്നു. ചികിത്സയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആയിരിക്കാം ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

 

 

അമീബിക് മസ്തിഷ്‌ക ജ്വരം;
ജാഗ്രത വേണം; ഫിസിഷന്‍സ് അസോസിയേഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *