കുട്ടികളിലെ കുറ്റകൃത്യ വര്‍ദ്ധനവ് പരിശോധിക്കപ്പെടണം (എഡിറ്റോറിയല്‍)

കുട്ടികളിലെ കുറ്റകൃത്യ വര്‍ദ്ധനവ് പരിശോധിക്കപ്പെടണം (എഡിറ്റോറിയല്‍)

           കുറ്റകൃത്യങ്ങളിലകപ്പെടുന്ന 4000ത്തോളം കുട്ടികള്‍ പ്രതിവര്‍ഷം സംസ്ഥാനത്തുണ്ടാവുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന പരിശോധന അനിവാര്യമാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ എങ്ങിനെയാണ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ജീവിത ചുറ്റുപാടുകള്‍, കലാലയങ്ങള്‍, സാമൂഹിക സാഹചര്യങ്ങള്‍ എന്നിത്യാദി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വീടുകളിലാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത്. വീടുകളിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ കുട്ടികളില്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടാക്കുന്നതായി പഠനങ്ങള്‍ പറയുന്നത്. വീട്ടകങ്ങളില്‍ കുട്ടികളെ മികച്ച സ്വഭാവശീലമുള്ളവരാക്കി വളര്‍ത്തുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ മാതൃകയാവുകയും, ജാഗ്രത പുലര്‍ത്തുകയും വേണം. സാമൂഹിക ചുറ്റുപാടും പ്രധാനപ്പെട്ടതാണ്. നിരന്തര സംഘര്‍ഷവും, കുറ്റകൃത്യവും, ലഹരി വ്യാപനവുമുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന കുട്ടികളിലേക്കും അക്രമ വാസന കടന്നു കയറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പശ്ചാത്തലങ്ങള്‍ നാട്ടിലുണ്ടാവാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണം. കാമ്പസുകളിലാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അക്രമകാരികളാവുന്നത്. ഇത് പലപ്പോഴും അടിപിടിയിലേക്കും മാരക ആയുധങ്ങളുപയോഗിച്ചുള്ള അക്രമങ്ങളിലേക്കും എത്താറുണ്ട്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കാമ്പസുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.താമരശ്ശേരിയില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവം കേരള മന:സാക്ഷിയെ ഞെട്ടിച്ചതാണ്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥനെന്ന വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചതും സഹ വിദ്യാര്‍ത്ഥികളുടെ പീഢനമായിരുന്നു എന്നറിയുമ്പോള്‍ കാമ്പസുകളില്‍ അക്രമ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു.
മയക്ക് മരുന്ന് ലോബികള്‍ കുട്ടികളെ കരിയര്‍മാരാക്കുന്നതും കുട്ടികളെ ലഹരിക്കടിമപ്പെടുത്തുന്നതും തടയാന്‍ നമുക്കാവണം. ലഹരി മാഫിയയുടെ വേരറുത്തില്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാവുമെന്നതില്‍ തര്‍ക്കമില്ല. ഓരോ കുട്ടിയും കുടുംബത്തിന്റെയും, രാജ്യത്തിന്റെയും ഭാവി വാഗ്ദാനങ്ങളാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കി പഠിപ്പിച്ച് പുതു ജീവിത വഴിത്താരകള്‍ കണ്ടെത്തിക്കാന്‍ രക്ഷിതാക്കള്‍ സഹിക്കുന്ന ത്യാഗം വളരെ വലുതാണ്. മൊബൈല്‍ ഫോണുകളുടെയും മറ്റും അമിത ഉപയോഗം മൂലം കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമാണ്. അതുകൊണ്ടു തന്നെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ വിലക്കേണ്ടതാണ്. കുട്ടികളെ ചിട്ടയായി വളര്‍ത്തുകയും അവരെ മാതൃകാ മനുഷ്യരാക്കി നയിക്കേണ്ടതില്‍ നിന്ന് നാം പിന്നോട്ട് പോകുകയും അരുത്. ചെറുപ്പത്തിലേ കുറ്റകൃത്യങ്ങളിലൊന്നും അകപ്പെടാതെ നമ്മുടെ കുട്ടികള്‍ നല്ല പൗരന്മാരായി മാറട്ടെ.

കുട്ടികളിലെ കുറ്റകൃത്യ വര്‍ദ്ധനവ് പരിശോധിക്കപ്പെടണം (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *