ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമര്‍ശം നടത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അധിക്ഷേപ പരാമര്‍ശത്തിന് ശേഷം മന്ത്രി നടത്തിയ ഖേദ പ്രകടനം മുതലക്കണ്ണീരാണോ എന്നും കോടതി ആരാഞ്ഞു.വിജയ് ഷായ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിജയ് ഷാ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
വിജയ് ഷാ നടത്തിയ പരാമര്‍ശം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും മന്ത്രി എതിരായ അന്വേഷണത്തിന് ചൊവ്വാഴ്ച രാവിലെ പത്തിന് മുന്‍പ് മൂന്ന് ഐപിഎസ് ഓഫീസര്‍മാരടങ്ങുന്ന സംഘം രൂപീകരിക്കണം. ഇതില്‍ ഒരംഗം വനിതയാകണം എന്നും കോടതി നിര്‍ദേശിച്ചു.
അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് അതിന്റെ വരുംവരായ്കകള്‍ തിരിച്ചറിയണം. പ്രസ്താവന നടത്തിയ ശേഷം നിങ്ങള്‍ നടത്തിയ ക്ഷമാപണം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള മുതലക്കണ്ണീരാണോ. മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ കണ്ടിരുന്നു. ഒരു ജന പ്രതിനിധി എന്ന നിലയില്‍ ഒരോ വാക്കുകള്‍ ഉപയോഗിക്കുമ്പോഴും വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മധ്യപ്രദേശ് ആദിവാസിക്ഷേമ മന്ത്രിയായ കുന്‍വര്‍ വിജയ് ഷാ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഭീകരര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ മോദി അവരുടെ സ്വന്തം സഹോദരിയെ തന്നെ അയച്ചു. അവര്‍ ഹിന്ദുക്കളുടെ വസ്ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തില്‍ തിരിച്ചടിച്ചു. നിങ്ങള്‍ ഞങ്ങളുടെ സ്ത്രീകളെ വിധവകളാക്കിയാല്‍ ഞങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് നല്‍കിയത്’ എന്നായിരുന്നു ഷായുടെ പരാമര്‍ശം.
മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ വിജയ് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശത്തിനു കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ പരാമര്‍ശം;
മന്ത്രിക്കെതിരെ എസ്എടി അന്വേഷണത്തിനുത്തരവിട്ട് സുപ്രീം കോടതി