ട്രംപ്-മോദി കൂടിക്കാഴ്ച; ലക്ഷ്യം മെഗാ പാര്‍ട്ണര്‍ഷിപ്പ്

ട്രംപ്-മോദി കൂടിക്കാഴ്ച; ലക്ഷ്യം മെഗാ പാര്‍ട്ണര്‍ഷിപ്പ്

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മെഗാ പാര്‍ട്ണര്‍ഷിപ്പ്.കൂടിക്കാഴ്ച ഇന്ത്യ – യുഎസ്എ സൗഹൃദത്തിന് ആക്കം കൂട്ടുമെന്ന് മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈയിന്‍'(മാഗ)യ്ക്ക് സമാനമായി ‘മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയിന്‍'(മിഗ) എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന.
ട്രംപിന്റെ ‘മാഗ’യും ഇന്ത്യയുടെ ‘മിഗ’യും ചെര്‍ന്ന് ഒരു ‘മെഗാ പാര്‍ട്ണര്‍ഷിപ്പ്’ ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മോദി ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് ഉഭയകക്ഷി വ്യാപാരം 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇരു നേതാക്കളും പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോര്‍ജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.

അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ട്രംപിനോട് അഭ്യര്‍ഥിച്ചു.

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും തീരുമാനമായി. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.എഫ്-35 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.

യുക്രെയ്ന്‍ – റഷ്യ യുദ്ധ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനിസ് കടന്നുകയറ്റത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പറഞ്ഞു

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. ഇന്ത്യ ഇക്കാര്യത്തില്‍ നിഷ്പക്ഷമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ, ഇന്ത്യ നിഷ്പക്ഷമല്ലെന്നം സമാധാനത്തിന്റെ പക്ഷത്താണെന്നും മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി ക്ഷണിച്ചു. 2025 ല്‍ പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍, സഹകരണവും നയതന്ത്ര കൂടിയാലോചനകളും ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തീരുമാനിച്ചു.

 

ട്രംപ്-മോദി കൂടിക്കാഴ്ച; ലക്ഷ്യം മെഗാ പാര്‍ട്ണര്‍ഷിപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *