വാഷിങ്ടന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയില്‍ നിന്ന് പലസ്തീന് ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഗാസയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. മധ്യ പൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു.ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്ഡന് തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം.
ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്റെ ആശയം ചരിത്രമാകുമെന്ന് നെതന്യാഹു വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവന് അമേരിക്കയില്‍ എത്തുന്നത്. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അടുത്താഴ്ച ആരംഭിക്കും. അതേസമയം പലസ്തീന്‍കാര്‍ ഗസ്സ വിടണമെന്ന ട്രംപിന്റെ നിര്‍ദേശം ഹമാസ് തള്ളി.