കശ്മീരില്‍ പാക്ക് സായുധസംഘത്തിന്റെ ആക്രമണം; സൈനികന് വീരമൃത്യു

കശ്മീരില്‍ പാക്ക് സായുധസംഘത്തിന്റെ ആക്രമണം; സൈനികന് വീരമൃത്യു

കശ്മീര്‍; കുപ്വാര ജില്ലയില്‍ സൈന്യവും പാക്ക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. മേജര്‍ ഉള്‍പ്പെടെ 4 സൈനികര്‍ക്കു പരുക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു പാക്കിസ്ഥാന്‍ പൗരനെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള മുത്ക പോസ്റ്റിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കാര്‍ഗില്‍ വിജയ് ദിവസത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയില്‍ താക്കീതു നല്‍കിയതിനു പിന്നാലെയാണ് അതിര്‍ത്തി മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ശനിയാഴ്ച പുലര്‍ച്ചെ 2.30നാണു കുപ്വാരയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണരേഖയിലെ (എല്‍ഒസി) കംകാരി പോസ്റ്റിന് സമീപം തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയെങ്കിലും ഇവര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം എക്സിലൂടെ അറിയിച്ചു.

പാക്കിസ്ഥാന്‍ ഭീകരരും സായുധ കമാന്‍ഡോകളും അടങ്ങുന്ന സംഘമാണ് (ബിഎടി)ഇന്ത്യന്‍ സേനയ്ക്കെതിരായ ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ പൗരന്‍ ബിഎടി അംഗമാണെന്നാണ് നിഗമനം. ബിഎടി സംഘത്തില്‍ തീവ്രവാദ സംഘടനകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കമാന്‍ഡോകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കുപ്വാരയിലെ നിയന്ത്രണ രേഖ സന്ദര്‍ശിക്കുകയും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

 

 

 

കശ്മീരില്‍ പാക്ക് സായുധസംഘത്തിന്റെ ആക്രമണം; സൈനികന് വീരമൃത്യു

Share

Leave a Reply

Your email address will not be published. Required fields are marked *