ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ഭീഷണി;കാത്തോലിക്ക സഭയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ മാര്‍പാപ്പയുടെ തീവ്ര ശ്രമം

ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ഭീഷണി;കാത്തോലിക്ക സഭയില്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ മാര്‍പാപ്പയുടെ തീവ്ര ശ്രമം

കത്തോലിക്കാ സഭയില്‍ പരിഷ്‌ക്കരണത്തിന്റെ മുറവിളിയുമായി ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സമിതി മുന്നോട്ട് പോകുമ്പോള്‍ സഭയില്‍ പിളര്‍പ്പൊഴിവാക്കാന്‍ ശ്രമിക്കുകയാണ് മാര്‍പ്പാപ്പ.യൂറോപ്പിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും ചെവി കൊടുക്കാനൊരുങ്ങുകയാണ് കത്തോലിക്ക സഭ. അതിവേഗം വിശ്വാസികള്‍ കൊഴിഞ്ഞു പോകുന്ന സമൂഹമായി കത്തോലിക്ക സഭ മാറുന്നതിന് തടയിടുകയാണ് ലക്ഷ്യം. സ്വവര്‍ഗ വിവാഹം, ലിവിങ് ടുഗെതര്‍, ഭ്രൂണഹത്യ തുടങ്ങി കത്തോലിക്ക സഭ കടുത്ത പാപമായി പഠിപ്പിച്ചിരുന്ന പലതും യൂറോപ്പില്‍ സര്‍വസാധാരണമായതോടെ ഈ വിഷയങ്ങളില്‍ അയവുള്ള നിലപാട് സ്വീകരിക്കുന്ന പ്രൊട്ടസ്റ്റന്റ് സഭകളിലേക്ക് വിശ്വാസികള്‍ കൂട്ടത്തോടെ മാറി തുടങ്ങിയതോടെയാണ് സഭ പ്രതിസന്ധിയിലായത്.

വത്തിക്കാന്‍ സിനഡ് നടക്കുമ്പോള്‍ തന്നെ സമാന്തര സിനഡ് സമ്മേളനം ജര്‍മ്മന്‍ മെത്രാന്‍ സമിതി നടത്തുകയും ചെയ്തു. സ്വവര്‍ഗ വിവാഹം ആശിര്‍വദിക്കാനും വനിതാ പൗരോഹിത്യത്തിന് അംഗീകാരം നല്‍കാനും അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പോപ്പിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് തീരുമാനം വത്തിക്കാന്‍ സിനഡ് വരെ മരവിപ്പിക്കുകയായിരുന്നു. സിനഡ് രേഖകളില്‍ സ്വവര്‍ഗ അനുരാഗികളെക്കുറിച്ച് പരാമര്‍ശം പോലും ഇല്ലാത്തത് ജര്‍മ്മന്‍ മെത്രാന്‍ സംഘത്തെ ചൊടിപ്പിക്കുകയും കത്തോലിക്ക സഭ തന്നെ വിടാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സഭയുടെ മുഴുവന്‍ ഘടനയെയും മറികടന്ന് സ്വവര്‍ഗാനുരാഗികളെ ദമ്പതികളായി കണ്ട് ആശിര്‍വദിക്കാന്‍ സാധാരണ പുരോഹിതര്‍ക്ക് അനുവാദം നല്‍കുന്ന ഡിക്രി മാര്‍പാപ്പാ പുറത്തിറക്കിയത്. ഈ തീരുമാനംകൊണ്ട് കത്തോലിക്കാ സഭയിലെ പ്രശ്‌നങ്ങള്‍ ഒഴിവാകുമോ എന്നാണ് സംശയം.

യൂറോപ്പില്‍ വലിയ ചലനം സൃഷ്ടിക്കുന്ന തീരുമാനമാണ് ജര്‍മന്‍ മെത്രാന്‍ സമിതിയുടേത്. ഒരു പക്ഷേ പല മെത്രാന്‍ സമിതികളും പുതിയ ചേരിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. വത്തിക്കാന്‍ കാര്യാലയങ്ങള്‍ അമേരിക്കയും ആഫ്രിക്കയും നേതൃത്വം നല്‍കുന്ന കടുത്ത യാഥാസ്ഥിതിക ചേരിക്കൊപ്പമാണ് എന്നും നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ മെത്രാന്‍ സമിതിയും ഇവര്‍ക്കൊപ്പമാണ്. കാലോചിതമായി കാത്തോലിക്ക സഭയെ പരിഷ്‌ക്കരിക്കുക എന്നതാണ് മാര്‍പ്പാപ്പയുടെ മുന്‍പിലുള്ള പ്രതിസന്ധി.ഇതിനായി ഈ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി മാര്‍പാപ്പ രണ്ട് അസാധാരണ സിനഡുകളും കണ്ട് പ്രത്യേക സിനഡും രണ്ട സാധാരണ സിനഡും വിളിച്ചു കൂട്ടി. ആദ്യ സമ്മേളനങ്ങളില്‍ മാര്‍പാപ്പായെ കര്‍ദ്ദിനാള്‍ സംഘം കൂട്ടം ചേര്‍ന്ന് തോല്‍പിച്ചു. എന്നാല്‍ കീഴടങ്ങാതെ പുതിയ നയവും രീതിയും പ്രഖ്യാപിച്ച് ഈ വിഷയങ്ങളില്‍ ഭാഗിക വിജയം നേടിയിരുന്നു മാര്‍പാപ്പ.

കത്തോലിക്ക സഭയില്‍ നവീകരണത്തിന്റെ വാതിലുകള്‍ തുറന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാതെ വത്തിക്കാന്‍ തടയിട്ടിരുന്നു. കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത മാര്‍പാപ്പ ജോണ്‍ 23-ാമനും, നടത്തിയ പോള്‍ ആറാമനും ശേഷം വന്ന ജോണ്‍ പോള്‍ രണ്ടാമനും ബനഡിറ്റ് പതിനാറാമനും പരിഷ്‌കരണ നടപടികള്‍ക്ക് തടയിട്ടിരുന്നു. ബനഡിറ്റിന്റെ കാലത്ത് സഭ കടുത്ത യാഥാസ്ഥിതിക നിലപാടിലേക്ക് തിരികെ പോയിരുന്നു. ഈ നിലപാടുകളില്‍ പൊളിച്ചെഴുത്ത് നടത്തുകയാണ് ഇപ്പോള്‍ പാപ്പ ഫ്രാന്‍സിസ്. സമാന വിഷയങ്ങളിലല്ലങ്കിലും കേരളത്തിലെ കത്തോലിക്കാ സഭയും പിളര്‍പ്പിന്റെ വക്കിലാണ്. സീറോ – മലബാര്‍ സഭയിലെ പ്രതിസന്ധി ക്രിസ്മസോടെ വലുതായാല്‍ കത്തോലിക്ക സഭയിലെ സമീപകാലത്തെ ആദ്യ പിളര്‍പ്പ് കേരളത്തില്‍ നടക്കും.

 

 

 

 

ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ഭീഷണി;കാത്തോലിക്ക സഭയില്‍
പിളര്‍പ്പ് ഒഴിവാക്കാന്‍ മാര്‍പാപ്പയുടെ തീവ്ര ശ്രമം

Share

Leave a Reply

Your email address will not be published. Required fields are marked *