ഷഹനയുടെ ആത്മഹത്യ: സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറുമെന്ന് കുടുംബം

ഷഹനയുടെ ആത്മഹത്യ: സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറുമെന്ന് കുടുംബം

തിരുവനന്തപുരം: പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു കാരണം താങ്ങാനാവാത്ത സ്ത്രീധനമെന്ന് കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്യുകയായിരുന്ന ഷഹനയുടെ വിവാഹ ആലോചന എത്തിയപ്പോള്‍ 50 പവന്‍ സ്വര്‍ണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നല്‍കാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വരന്റെ വീട്ടുകാര്‍ കൂടുതല്‍ തുകയും വില കൂടിയ കാറും ആവശ്യപ്പെട്ടതോടെ കുടുംബം സമ്മര്‍ദത്തിലായി. വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറി. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നു കുടുംബം പറയുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.

ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അടച്ച നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരന്‍ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനാണ്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നല്‍കാനില്ലെന്നും കുറിപ്പിലുണ്ട്.

വെഞ്ഞാറമൂട് സ്വദേശിയായ ഷഹനയുടെ പിതാവ് വര്‍ഷങ്ങളായി വിദേശത്തായിരുന്നു. ഇളയ കുട്ടിയാണ് ഷഹന. പഠനത്തില്‍ മിടുക്കിയായിരുന്ന ഷഹന ഉയര്‍ന്ന മാര്‍ക്കോടെയാണ് എല്ലാ പരീക്ഷകളും പാസായത്. മെരിറ്റ് സീറ്റിലാണ് എംബിബിഎസിനു ചേര്‍ന്നത്. പിതാവ് മാസങ്ങള്‍ക്കു മുന്‍പ് ക്യാന്‍സര്‍ ബാധിച്ചു മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു.

 

ഷഹനയുടെ ആത്മഹത്യ: സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറുമെന്ന് കുടുംബം

Share

Leave a Reply

Your email address will not be published. Required fields are marked *