പ്രൊഫ.സി.എല്‍.പൊറിഞ്ചുക്കുട്ടി അന്തരിച്ചു

പ്രൊഫ.സി.എല്‍.പൊറിഞ്ചുക്കുട്ടി അന്തരിച്ചു

ദുബായ്: കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കേന്ദ്ര ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയും മുന്‍ വൈസ് ചെയര്‍മാനും ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രഥമ പ്രിന്‍സിപ്പലുമായ തൃശ്ശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രഫ. സി.എല്‍.പൊറിഞ്ചുക്കുട്ടി(91) ദുബായില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായ അദ്ദേഹം ശനിയാഴ്ച രാത്രി എട്ട് മണിക്ക് ദുബായ് ഗാര്‍ഡന്‍സില്‍ മകന്റെ വീട്ടിലായിരുന്നു അന്ത്യം. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിന്റെ ശില്‍പികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുടുംബത്തോടൊപ്പം നവതി ആഘോഷിച്ചത്. ഭാര്യ എലിസബത്ത്, മക്കള്‍ ബൈജു(സീനിയര്‍ എഡിറ്റര്‍, ദുബായ് ഗവ. മീഡിയ ഓഫീസ്), ആശ.

1932ല്‍ ലൂയീസ്താണ്ടമ്മ ദമ്പതികളുടെ മകനായി തൃശൂര്‍ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരില്‍ ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി ലോവര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബിഎ ഇംഗ്ലീഷ് ലിറ്ററേചറില്‍ ബിരുദവും ഉദയ് പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഫൈനാര്‍ട്‌സില്‍ ഒന്നാം റാങ്കും ഗോള്‍ഡും മെഡലും നേടിയാണ് ഫൈന്‍ ആര്‍ട്‌സ് മേഖലയില്‍ സജീവമായത്.

1956ല്‍ മാവേലിക്കര രാജാരവിവര്‍മ സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇതേ സ്‌കൂളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫൈനാര്‍ട്‌സില്‍ ബിരുദവും ചിത്രകലാധ്യാപനത്തില്‍ നാഷനല്‍ ഡിപ്ലോമയും ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തത് ഇദ്ദേഹമാണ്. കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. കൂടാതെ ഈ മേഖലയില്‍ പല സ്ഥാനങ്ങളും അ്ദദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തി.
ചിത്രകലാ പ്രദര്‍ശനത്തിലും തിളങ്ങിയ കലാകാരനാണ് പൊറിഞ്ചുക്കുട്ടി. മുംബൈ, ജയ്പൂര്‍, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ സോളോ ചിത്രപ്രദര്‍ശനം അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. അഖിലേന്ത്യാ ഫൈനാര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ മാനവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള ലതികലാ അക്കാദമിയുടെയും ഫെല്ലോഷിപ് തുടങ്ങിയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു. 2011ല്‍ രാജാരവിവര്‍മ പുരസ്‌കാരവും നേടിയിരുന്നു. ന്യൂഡല്‍ഹിയില്‍ ഏറെ കാലം ചിത്രകലാ രംഗത്ത് തിളങ്ങി നിന്ന ശേഷമാണ് കേരളത്തിലേയ്ക്ക് മടങ്ങിയത്.

സഹോദരി പുത്രനും യുഎഇയില്‍ ബിസിനസുകാരനും എഴുത്തുകാരനുമായ മഹേഷ് പൗലോസ് രചിച്ച പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം ചിത്രകലയിലെ ഏകാന്ത പഥികന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *