മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ ബിരേൻ സിങ്ങിനെ മാറ്റില്ല; അമിത് ഷാ

മണിപ്പൂർ സംഘർഷത്തിന്റെ പേരിൽ ബിരേൻ സിങ്ങിനെ മാറ്റില്ല; അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷങ്ങളുടെ പേരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റിലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിച്ചു.

എന്നാൽ മണിപ്പൂർ വിഷയത്തിൽ പാർലമെൻ്റിൽ പ്രതികരിക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ല എന്ന് അമിത്ഷ കുറ്റപ്പെടുത്തി. സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി. മണിപ്പൂരിലെ ആക്രമണത്തെക്കാള്‍ അപലപനീയമാണ് അത് ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അമിത്ഷാ പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം ജനങ്ങള്‍ക്ക് ഇടയില്‍ വ്യാജ പ്രചരണം നടത്തി. മണിപ്പൂരിനെക്കുറിച്ച് പറയാന്‍ ആഭ്യന്തര മന്ത്രിയെ അനുവദിക്കാത്തത് എന്ത് മര്യാദ? ആറ് വര്‍ഷമായി മണിപ്പൂരില്‍ BJP സര്‍ക്കാരാണ് ഭരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മണിപ്പൂരില്‍ ഒരു ദിവസം പോലും കര്‍ഫ്യൂ, ബന്ദ് ഒന്നും ഉണ്ടായിട്ടില്ല; അമിത്ഷാ പറഞ്ഞു.

രാഹുൽ ​ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്ട്രീയ നാടകമാണ്. യാത്രയ്ക്ക് ഹെലികോപ്ടർ നൽകാമെന്ന് പറഞ്ഞിട്ടും റോഡിലൂടെ യാത്ര ചെയ്തത് രാഷ്ട്രീയ നാടകം കളിക്കാൻ. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയം കളിക്കുന്നവരെ ജനം തിരിച്ചറിയും’; അമിത്ഷാ കുറ്റപ്പെടുത്തി.

സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തെ അപലപിച്ച ആഭ്യന്തരമന്ത്രി, ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ ഇത് ലോകത്ത് എവിടെ നടന്നാലും ദുഃഖകരമാണെന്നും അഭിപ്രായപ്പെട്ടു.

മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന ചെറുവിവരണവും അമിത്ഷാ ലോക്സഭയിൽ നൽകി. മ്യാന്‍മറില്‍ പട്ടാള ഭരണത്തിന് എതിരെ അവിടുത്തെ കുക്കി വിഭാഗം പ്രതിഷേധിച്ചു. മ്യാന്‍മര്‍ പട്ടാളം നടപടി ആരംഭിച്ചതോടെ അവര്‍ ഇന്ത്യയിലേക്ക് വന്നു. വനങ്ങളില്‍ അവര്‍ താമസമാക്കി. ഇതിന് ശേഷമാണ് മണിപ്പൂരില്‍ സര്‍ക്കാര്‍ അതിര്‍ത്തി നിര്‍മാണം ആരംഭിച്ചത്. കുക്കികളുടെ നുഴഞ്ഞ് കയറ്റം മെയ്തെയ്കളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും അമിത്ഷാ പറഞ്ഞു. മെയ്‌തെയ് വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കാന്‍ ഉള്ള ഹൈക്കോടതി ഉത്തരവ് ആണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *