പി. ജയരാജന്‍ ശ്രമിക്കുന്നത് ഷംസീറിന്റെ വാലില്‍ തൂങ്ങി ആളാവാന്‍: എന്‍.ഹരിദാസ്

പി. ജയരാജന്‍ ശ്രമിക്കുന്നത് ഷംസീറിന്റെ വാലില്‍ തൂങ്ങി ആളാവാന്‍: എന്‍.ഹരിദാസ്

തലശ്ശേരി: സി.പി.എമ്മില്‍ ഒറ്റപ്പെട്ട ജയരാജന്‍ ഇപ്പോള്‍ ഷംസീറിന്റെ വാലില്‍ പിടിച്ച് തൂങ്ങി ആളാവാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എമ്മിനകത്ത് ഒറ്റപ്പെട്ട് കിടക്കുന്ന നേതാവാണ് പി. ജയരാജന്‍. സി.പി.എം ഗുണ്ടകള്‍ക്ക് അമിതാവേശവും സഹായവും നല്‍കുന്ന ജയരാജന്‍ പാര്‍ട്ടിക്കകത്ത് അനാവശ്യ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് അകറ്റി നര്‍ത്തിയത്.

യുവമോര്‍ച്ച ഷംസീറിനെതിരെ പ്രതിഷേധമുയര്‍ത്തിയത് ഷംസീര്‍ ഹിന്ദു ദൈവങ്ങളെ മിത്തായി ചിത്രീകരിച്ചത് കൊണ്ടാണ്. കാലഹരണപ്പെട്ട സി.പി.എം പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് ആധ്യാത്മികതയിലേക്ക് വരുന്ന അണികളെ പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ജല്‍പനങ്ങളായി മാത്രമേ ഷംസീറിന്റെ വിവിധ പ്രസ്താവനയെ ബി.ജെ.പി കാണുന്നുള്ളു. യുവമോര്‍ച്ച ഷംസീറിന്റെ കൈവെട്ടുമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദു സംഘടിതരല്ലാത്തതുകൊണ്ടാണ് ഷംസീര്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയതെന്നാണ് യുവമോര്‍ച്ച പറഞ്ഞത്. അതിനെ വളച്ചൊടിച്ചാണ് ജയരാജന്‍ പ്രസ്താവന നടത്തിയത്.

കണ്ണൂരിലുള്ള സമാധാന അന്തരീക്ഷം തകര്‍ത്ത് പഴയ കണ്ണൂരാക്കി മാറ്റാനുള്ള നീക്കമാണ് ജയരാജന്‍ നടത്തുന്നത്. ഒരു കാലത്ത് ഷംസീറിന് എതിരായി നിന്നയാളാണ് പി. ജയരാജന്‍. തലശ്ശേരിയിലെ സി.ഒ.ടി നസീറിനെതിരായ അക്രമം ആരും തന്നെ മറന്നിട്ടില്ല. അക്രമം നടന്നതിന് ശേഷം ഷംസീറാണ് ഇത് ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ജയരാജന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അക്രമ സമയത്ത് ഷംസീര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കവും നടന്നു. ഇപ്പോള്‍ ഷംസീറിനെ കൂട്ടു പിടിക്കുന്നത് സഹയിക്കാനല്ല. മറിച്ച് ജയരാജന്റെ നിലനില്‍പ്പിന് വേണ്ടിയാണ്. ജയരാജന്റെ നിലപാടും ശരീരഭാഷയും പൊതുസമൂഹത്തിന് വ്യക്തമായി അറിയവുന്നതാണ്. അക്രമത്തെ കുറിച്ച് മാത്രമാണ് ജയരാജന്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് എല്ലാവരും വികസനത്തെ കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. ജയരാജന്റെ ജല്‍പനങ്ങള്‍ സി.പി.എം നേതൃത്വം പോലും മുഖവിലയ്ക്കെടുക്കുമെന്ന് തോന്നുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *