‘ബ്രിജ് ഭൂഷണിനെതിരേ നടപടിയെടുക്കണം’; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങള്‍

‘ബ്രിജ് ഭൂഷണിനെതിരേ നടപടിയെടുക്കണം’; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ബജ്റംഗ് പുനിയ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ധ് കഡിയാന്‍ എന്നിവരാണ് അമിത് ഷായെ കണ്ടത്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നിഷ്പക്ഷമായ അന്വേഷണവും ദ്രുതനടപടിയും വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ച ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നല്‍കിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞതായി ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ പ്രതിഷേധം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തില്‍ മെഡലുകള്‍ ഹരിദ്വാറിലെ ഗംഗാ നദിയില്‍ ഒഴുക്കികളയുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു. പിന്നീട് കര്‍ഷക സംഘടനാ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറി. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരേ പോലിസ് കടുത്ത നടപടി സ്വീകരിച്ചിരുന്നു. വിനേഷ് ഫോഗട്ടിനെയും സംഗീത ഫോഗട്ടിനെയും സാക്ഷി മാലിക്കിനെയും ഉള്‍പ്പെടെ പോലിസ് നിരത്തിലൂടെ വലിച്ചിഴച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ജന്തര്‍ മന്തറിലെ സമരസ്ഥലം അടച്ച പോലിസ്, ഇന്ത്യാ ഗേറ്റിലും പ്രതിഷേധിക്കാന്‍ വിലക്കേര്‍പ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *