എ.ഐ ക്യാമറ: പിഴയില്‍ നിന്ന് വി.ഐ.പികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

എ.ഐ ക്യാമറ: പിഴയില്‍ നിന്ന് വി.ഐ.പികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇളവ് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രം

പാലക്കാട്: നിയമലംഘനങ്ങള്‍ പിടികൂടാന്‍ ഒരുക്കിയ എ.ഐ ക്യാമറയുടെ പിഴയില്‍ നിന്ന് വി.ഐ.പികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. വി.ഐ.പികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എം.വി.ഡി തീരുമാനം. വിവരാവകാശ പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് സ്ഥാപിച്ച 732 എ.ഐ ട്രാഫിക് ക്യാമറകള്‍ വഴി ജൂണ്‍ മാസം അഞ്ചു മുതല്‍ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവല്‍ക്കരണ നോട്ടീസ് അയയ്ച്ച് തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ ശേഷം പിഴയീടാക്കി തുടങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരുമെന്ന നിഗമനത്തിലാണ് പിഴയീടാക്കുന്നത് നീട്ടാമെന്ന തീരുമാനമെന്നാണ് സൂചന.

അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എ.ഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോടികളാകും പിഴയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും.
ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ- ചലാനുമെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസയ്ച്ച് തുടര്‍ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *