കേരളത്തിന് വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തിന് വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പച്ചക്കൊടി വീശും. രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ് നടക്കുക. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുക്കും. ഇന്നത്തെ സ്‌പെഷ്യല്‍ സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് അവസരം.

രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ്. വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റയില്‍വേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫിനു പിന്നാലെ തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകള്‍ പുനര്‍ വികസനത്തിലൂടെ ലോക നിലവാരത്തിലാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും 156 കോടി രൂപയുടേതാണ് പദ്ധതി. വിമാനത്താവള മാതൃകയില്‍ സെന്‍ട്രല്‍ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 496 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനം പരിഗണിച്ച് വര്‍ക്കല സ്റ്റേഷനില്‍ 170 കോടി രൂപയുടെ പുനര്‍നവീകരണം സാധ്യമാക്കും. നാല് പുതിയ ട്രാക്കുകള്‍ അടക്കം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയത്. ടെക്‌നോപാര്‍ക് ഫേസ് 4ന്റെ ഭാഗമായാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഡിജിറ്റല്‍ സര്‍വ്വകലാശാലയോട് ചേര്‍ന്ന് 14 ഏക്കര്‍ സ്ഥലത്ത് രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

എട്ടു മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകള്‍ കടന്ന് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ എത്തുന്ന രീതിയിലാണ് വന്ദേഭാരതത്തിന്റെ സര്‍വീസുകള്‍. ഫ്‌ളാഗ് ഓഫിനെ തുടര്‍ന്ന് കാസര്‍കോടേക്കുള്ള വന്ദേഭാരതിന്റെ യാത്ര ആരംഭിക്കും. പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി നാളത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തും. റെഗുലര്‍ സര്‍വീസ് 26ന് കാസര്‍കോട് നിന്നും 28ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. ഇതിനുള്ള ബുക്കിങ് കഴിഞ്ഞദിവസം തന്നെ ആരംഭിച്ചിരുന്നു.

വന്ദേഭാരതിനൊപ്പം റെയില്‍വേ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഒപ്പം, കൊച്ചി ജല മെട്രോ, ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാണ് വിവിധ പദ്ധതികള്‍ക്ക് മോദി ഇന്ന് തുടക്കം കുറിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട് 1,900 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *