മാഫിയകളുടെ കൈയിലമര്‍ന്ന് മയ്യഴി

മാഫിയകളുടെ കൈയിലമര്‍ന്ന് മയ്യഴി

ചാലക്കര പുരുഷു

മാഹി: നികുതിയിളവുകളുടേയും സുരക്ഷാ ബോധത്തിന്റേയും പിന്‍ബലത്തില്‍ വിവിധ മാഫിയസംഘങ്ങളുടെ വിളനിലമായി മയ്യഴി ത്വരിതഗതിയില്‍ മാറുന്നു. പൂഴിത്തല പ്രദേശത്ത് മാത്രമായിരുന്നു ദശകങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് വിപണന കേന്ദ്രമെങ്കില്‍ ഇപ്പോള്‍ അത് മാത്രമല്ല, നൂതനമായ രാസ ലഹരി വസ്തുക്കളുടെയെല്ലാം സിരാ കേന്ദ്രമായി മയ്യഴി മേഖലയാകെ മാറുകയാണ്. സാധാരണക്കാര്‍ ഏറെ ആശങ്കകളോടെയാണ് മാറിക്കൊണ്ടിരിക്കുന്ന മയ്യഴിയെ നോക്കിക്കാണുന്നത്. സംസ്ഥാന-അന്തര്‍ സംസ്ഥാന മാഫിയാ സംഘങ്ങള്‍ കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയില്‍ ആധിപത്യമുറപ്പിക്കുകയാണ്. നിയമങ്ങളും ചട്ടങ്ങളുമെല്ലാം ഇവര്‍ക്ക് മുന്നില്‍ വഴിമാറുന്നു. ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവ തൊട്ട് കഞ്ചാവ് വരെയുള്ള ലഹരി വസ്തുക്കള്‍ ആന്ധ്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഭാണ്ഡക്കെട്ടുകളിലാക്കിയാണ് ആരാലും ശ്രദ്ധിക്കപ്പെടാത്ത നിലയില്‍ മയ്യഴിയിലെത്തിക്കുന്നത്.

മാഹി മേഖലയിലെ ഒട്ടുമിക്ക സ്റ്റേഷനറി കടകളിലെല്ലാം ലഹരി വസ്തുക്കള്‍ വില്‍പ്പനക്കുണ്ട്. പോലിസ് വല്ലപ്പോഴും പിടികൂടും. ദുര്‍ബലമായ നിയമത്തിന്റെ പിന്‍ബലത്തില്‍ 100 രൂപ പിഴയടച്ച് രക്ഷപെടും. ഇത് ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. മംഗലാപുരത്തും ബാംഗ്ലൂരിലും പഠിക്കുന്ന മയ്യഴിയിലും പരിസര പ്രദേശങ്ങളിലുമുള്ള ചില വിദ്യാര്‍ഥികളാണ് എം.ഡി.എം.എപോലുള്ള ലഹരി വസ്തുക്കള്‍ മയ്യഴിയിലെത്തിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇത്തരത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വന്‍തോതിലുള്ള ഒരു കഞ്ചാവ് വേട്ടയുമുണ്ടായി. ഇവയിലെല്ലാം കാരിയര്‍മാരും വിതരണക്കാരുമായുള്ളത് മെഡിസിനും എന്‍ജിനീയറിംഗിനുമടക്കം പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന 24 വയസുവരെയുള്ള വിദ്യാര്‍ഥികളാണ്.

കാമ്പസുകളില്‍ പ്രണയത്തോടൊപ്പമാണ് ലഹരിയും കടന്നുവരുന്നത്. പിന്നീട് ഇവര്‍ ലഹരിക്ക് അടിമകളാകും. മൊബൈല്‍ ഫോണും ബൈക്കുമുപയോഗിച്ചാണ് ആവശ്യക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ തന്നെയാണ് ഇവയുടെ കാരിയര്‍മാരും വില്‍പ്പനക്കാരുമെന്ന് കാണാം. വിനോദ സഞ്ചാരമെന്ന പേരില്‍ കാറില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍, തങ്ങള്‍ക്ക് ആവശ്യമുള്ളവ മാറ്റിവച്ച് ബാക്കി ചെറു പായ്ക്കറ്റുകളിലാക്കി വലിയ വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കും. ചിലവില്ലാതെ ലഹരി നുണയാം, പണവും സമ്പാദിക്കാം.

കലാലയങ്ങള്‍ ലഹരിയുടെ പിടിയില്‍

മാഹിയിലെ ചില കോളജുകളില്‍ പലതവണകളായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പി.ടി.എ യോഗങ്ങള്‍ ചേരുകയും പെണ്‍കുട്ടികളടക്കമുള്ള ചില വിദ്യാര്‍ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കുകയും സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം ലഹരി മാഫിയ സംഘങ്ങളുടെ സ്ഥിരം താവളങ്ങളാണ്.

 

ഇന്ധന കടത്ത് ടോറാ ടിപ്പറിലും

ഒരു ലിറ്ററിന് 14 രൂപയുടെ വിലക്കുറവുള്ള മാഹിയില്‍ ഇപ്പോള്‍ പെട്രോള്‍-ഡീസല്‍ കടത്തും പൊടിപൊടിക്കുകയാണ്. ഒമ്പത് ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 16 പെട്രോള്‍ പമ്പുകളുണ്ട്. ഒരു ടാങ്കറില്‍ ഇന്ധനം കടത്തിയാല്‍ ഒറ്റയടിക്ക് ഒന്നര ലക്ഷം കൈയ്യില്‍ വരും. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ മാഹിക്ക് ചുറ്റിലും ഹൈവേ നിര്‍മിച്ചു കൊണ്ടിരിക്കെ, വലിയ ടോറാ ടിപ്പറില്‍ 30 വീപ്പകള്‍ നിരത്തിവെച്ച് 6000 ലിറ്റര്‍ വരെ പെട്രോള്‍ കടത്തുകയാണ്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട വാഹനമാണെന്നേ ധരിക്കുകയുള്ളൂ. ചെറുകിട വാഹനങ്ങള്‍ തൊട്ട് ടാങ്കര്‍ ലോറികള്‍ വരെ കടത്തില്‍ സജീവമാണ്. കടല്‍ വഴിയുള്ള ഇന്ധനകടത്തിലും നിരവധി ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ സജീവമാണ്.

പൂഴിക്കടത്തിലും മുന്നില്‍ തന്നെ

കേരളത്തില്‍ പൂഴി ശേഖരണത്തിനും വിതരണത്തിനും നിയമാനുസൃത കടമ്പകള്‍ ഏറെയുണ്ടെങ്കിലും
മയ്യഴിയില്‍ അനധികൃതമായ പൂഴി വില്‍പ്പന കേന്ദ്രങ്ങള്‍ തഴച്ചുവളരുനയാണ്. 15 ഓളം പൂഴി വില്‍പ്പന കേന്ദ്രങ്ങള്‍ മയ്യഴിയിലുണ്ട്. ഒരു ലക്ഷം രൂപയുടെ പൂഴിക്ക് അഞ്ച് ശതമാനം ജി.എസ്.ടി.യും നല്‍കണം. എന്നാല്‍ ഇവിടെ പലതിനും ലൈസന്‍സ് പോലുമില്ല. കേരളത്തില്‍ പൂഴിക്കടത്തിനെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മയ്യഴിയില്‍ മാമൂലുകള്‍ എല്ലാറ്റിനും പരിരക്ഷയേകുന്നു. പതിനഞ്ചോളം പൂഴി വില്‍പ്പന കേന്ദ്രങ്ങള്‍ മാഹിയിലുണ്ട്.

അപരിചിതരുടെ ലോകം

നോക്കുന്നിടത്തെല്ലാം പെട്രോള്‍ പമ്പുകളും മദ്യഷാപ്പുകളുമുള്ള മാഹിയില്‍ ആയിരക്കണക്കിന് അപരിചിതര്‍ നിത്യേന വന്നെത്തുന്നുണ്ട്. ഇത്തരക്കാര്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യില്ല. ഇവിടം കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നത്. ഏത് തരംമാഫിയകള്‍ക്കും തഴച്ചുവളരുന്നുള്ള വളക്കൂറുള്ള മണ്ണായി മയ്യഴി മാറുകയാണ്. അധികൃതരെഎളുപ്പത്തില്‍ സ്വാധീനിക്കാനാവുമെന്നത് മറ്റൊരു കാരണം.

മുഖ്യധാരാ രാഷ്ട്രീയ ‘പാര്‍ടികള്‍ ലഹരിക്കെതിരേ പൊതുവേദികളില്‍ പ്രതികരിക്കാറുണ്ടെങ്കിലും
അണികളില്‍ പലരും ലഹരി വിപണിയുടെ വക്താക്കളാണെന്നത് പച്ചയായ യാഥാര്‍ഥ്യം. രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയക്കാര്‍ ഇടപെടും. ഇവര്‍ക്ക് നിയമ സഹായം ചെയ്യുന്നതും പതിവാണ്. പോലിസിന്റേയും, സാമൂഹ്യ-രാഷ്ട്രിയ സംഘടനകളുടേയും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ, വരും തലമുറയെയെങ്കിലും രക്ഷപ്പെടുകയുള്ളൂ.

Share

Leave a Reply

Your email address will not be published. Required fields are marked *