പ്രതിപക്ഷ നേതാവ് കേരളത്തിന് ബാധ്യത; ചെന്നിത്തലയും മുരളീധരനും ഉപദേശിക്കണം: വി.കെ സനോജ്

പ്രതിപക്ഷ നേതാവ് കേരളത്തിന് ബാധ്യത; ചെന്നിത്തലയും മുരളീധരനും ഉപദേശിക്കണം: വി.കെ സനോജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ചെന്നിത്തലയും മുരളീധരനും വി.ഡി സതീശനെ ഉപദേശിക്കണം. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് വി.കെ സനോജ് പറഞ്ഞു. കേരളത്തിന് ബാധ്യതയാണ് അദ്ദേഹം. തിരുവഞ്ചൂരിനെ മര്‍ദ്ദിച്ചു എന്ന് വി.ഡി സതീശന്‍ പച്ചക്കള്ളം പറയുകയാണ്. അദ്ദേഹം സംസാരിക്കുന്നത് ആര്‍.എസ്.എസിന് വേണ്ടിയാണെന്നും വി.കെ സനോജ് കുറ്റപ്പെടുത്തി. ദുരന്തങ്ങളില്‍ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ‘ആര്‍.എസ്.എസിന്റെ കേരളത്തിലെ അജണ്ടയുടെ ഭാഗമായാണിത് നടക്കുന്നത്. പ്രതിപക്ഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. പ്രതിപക്ഷ നേതാവിന് ബുദ്ധി ഉപദേശിക്കണം. സ്പീക്കര്‍ കൃത്യമായി ചട്ടം പാലിച്ചു,’വി.കെ സനോജ് പറഞ്ഞു.

വി.ഡി സതീശനെതിരെ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി. സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി പറഞ്ഞു. ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടതെന്നും സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറയുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *