മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണം – മുസ്‌ലിം മത സംഘടനാനേതാക്കൾ

കോഴിക്കോട്: കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ പരിപാലിച്ച് സംസ്‌കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവുകൾ അനുവദിക്കണം എന്ന് മുസ്‌ലിം മത സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രോട്ടോകോൾ പാലിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും കാര്യമായ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ മൃതദേഹത്തോട് അനാദരവ് പുലർത്തുന്ന വിധത്തിൽ സംസ്‌കരിക്കേണ്ടി വരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. മൃതദേഹത്തോട് മാന്യത പുലർത്തണമെന്ന് ഭരണഘടന 21ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. ഇപ്പോൾ കോവിഡ് ബാധിച്ചു മരിച്ച മൃതദേഹങ്ങളോട് കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ അനാദരവ് കാട്ടുന്നില്ലേയെന്ന് അധികൃതർ പരിശോധിക്കണം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തിൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്ന കാര്യം വേദനാജനകമാണ്. വിദഗ്ദ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളണ്ടിയർമാരെ ഉപയോഗിച്ച് മതപരമായ നിർബന്ധ കർമ്മങ്ങൾ നിർവ്വഹിച്ച് മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനുമുള്ള ഇളവ് ഭരണകൂടം അനുവദിക്കണം. മൃതദേഹത്തോട് ഇപ്പോൾ സ്വീകരിക്കുന്ന സമീപനത്തിൽ അടിയന്തിരമായ മാറ്റങ്ങൾ ആവശ്യമാണെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ( സമസ്ത കേരള ജംഇയ്യത്തുൽ ഉലമ),കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ ( സമസ്ത കേരള സുന്നി ജംഇയ്യത്തുല ഉലമ), ടി.പി.അബ്ദുള്ളക്കോയ മദനി (കെ.എൻ.എം), എം.ഐ.അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), എ.നജീബ് മൗലവി ( കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ( ടി.കെ അഷറഫ്, ജന:സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), സി.പി.ഉമ്മർ സുല്ലമി ( നദ് വത്തുൽ മുജാഹിദീൻ, മർക്കസുദ്ദഹ് വ), അബുൽ ഖൈർ മൗലവി (തബ്ലീഗ് ജമാഅത്ത്), ഹാഫിള് അബ്ദുൽ ഷുക്കൂർ അൽ ഖാസിമി ( മെമ്പർ, പേഴ്‌സണൽ ലോ ബോർഡ്), വി.എച്ച്. അലിയാർ കെ.ഖാസിമി ( ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് -കേരള ഘടകം) എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *