വിഴിഞ്ഞം സമരം: ഡി.ഐ.ജി നിശാന്തിനിയെ സ്പെഷ്യല്‍ പോലിസ് ഓഫിസറായി നിയമിച്ചു

വിഴിഞ്ഞം സമരം: ഡി.ഐ.ജി നിശാന്തിനിയെ സ്പെഷ്യല്‍ പോലിസ് ഓഫിസറായി നിയമിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്പെഷ്യല്‍ പോലിസ് ഓഫീസറായി ഡി.ഐ.ജി ആര്‍.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡി.ഐ.ജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡി.സി.പി അജിത്കുമാര്‍, കെ.ഇ ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

വിഴിഞ്ഞത്ത് വരും ദിവസങ്ങളിലും പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യ അന്വേഷണ വിഭാഗം നല്‍കിയിട്ടുളള റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ പോലിസിനെ പ്രദേശത്ത് വിന്യസിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കി. സംസ്ഥാനത്തെ തീരദേശമേഖലകളിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കും. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.

ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും. ഇതിനിടെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *