മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്: മൂന്നു പേര്‍ അറസ്റ്റില്‍

മട്ടന്നൂര്‍ ജുമാ മസ്ജിദ് അഴിമതിക്കേസ്: മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കമുള്ള മൂന്നു പേരെയാണ് മട്ടന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ റഹ്‌മാന്‍ കല്ലായിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് എം.സി കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷന്‍ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഇവര്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു.

വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് 2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരേ ഉയര്‍ന്ന പരാതി. മൂന്നു കോടി ചെലവായ നിര്‍മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.

മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന പ്രതികള്‍ മൂന്നു പേരും മട്ടന്നൂര്‍ സി.ഐക്ക് മുമ്പാകെയാണ് ഇന്ന് രാവിലെ ഹാജരായത്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി ശമീറാണ് പരാതിക്കാരന്‍. എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അടക്കമുള്ളവര്‍ പറയുന്നത്.  അതേസമയം രേഖകളുമായി നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വീണ്ടും ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *