കോഴിക്കോട്: വികസനത്തിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയെന്ന് മേയർ ഡോ.ബീനഫിലിപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾക്കാകെ പ്രതീക്ഷ നൽകുന്ന ശുചിത്വ പ്രോട്ടോകോൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും. അമൃത് പദ്ധതിയിലുൾപ്പെടുത്തി 9 ഡ്രെയിനേജുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ്, പി.എം.എ.വൈ പദ്ധതിയിലുൾപ്പെട്ട സ്വന്തമായി സ്ഥലമുള്ള 3189 ഗുണഭോക്താക്കളിൽ 3046 പേർക്കും ഒന്നാം ഗഡു നൽകി. 1659 പേർക്കുള്ള വീട് നിർമ്മാണം പൂർത്തീകരിച്ചു. 101 കോടി രൂപ ഈ ഇനത്തിൽ ചിലവഴിച്ചിട്ടുണ്ട്. ഇതിൽ 64 കോടി രൂപയും കോർപ്പറേഷൻ നൽകിയിട്ടുണ്ട്. വീടും, സ്ഥലവും ഇല്ലാത്തവർക്കായി ബേപ്പൂരിലെ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് നിർമ്മിക്കും. കല്ലായ്പുഴ നവീകരണവും, മിഷൻ ബ്രഹ്മപുത്ര എന്ന പേരിൽ ബന്ധപ്പെട്ട് എല്ലാ വകുപ്പിനെയും ഏകോപിപ്പിച്ച് ഡ്രെയിനേജ് വൃത്തിയാക്കലും, സർവ്വെയും ആരംഭിക്കുകയും ഇതിനായി 10 കോടി രൂപ നീക്കിവെച്ചിട്ടു
ണ്ട്. മാവൂർ റോഡിലെ വെള്ളക്കെട്ട് പരിശോധിക്കുന്നതിനായി പിഡബ്ല്യുഡിയുമായി ചേർന്ന് പുതിയ ഡ്രെയിനേജ് നിർമ്മിക്കും. ഒന്നാംഘട്ടം പൂർത്തിയായ വലിയങ്ങാടി മേലാപ്പ്, ടൂറിസം ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് സൗന്ദ്ര്യ വൽക്കരണത്തിന് നടപടി ആരംഭിച്ചു. വലിയങ്ങാടിയെ ഉറങ്ങാത്തതൊന്നാക്കി മാറ്റും. ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന് ഉടൻ തറക്കല്ലിടും. പഴയ കോർപ്പറേഷൻ കെട്ടിടം പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ മ്യൂസിയമാക്കി മാറ്റും. കിഡ്‌സൺ കോർണർ, സ്‌റ്റേഡിയം പാർക്കിങ് പ്ലാസകളുടെ നിർമ്മാണം അടുത്ത മാസങ്ങളിൽ സർക്കാർ അനുമതിയോടെ ആരംഭിക്കും. പാളയം സബ് വേ ജനങ്ങൾക്കായി തുറന്ന് നൽകി. 5000 പേർക്കുള്ള തൊഴിൽദാന പദ്ധതിയുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദും പങ്കെടുത്തു.