ഏപ്രില്‍ 26: ലോക ഭൗതിക സ്വത്തവകാശ ദിനം

ഏപ്രില്‍ 26: ലോക ഭൗതിക സ്വത്തവകാശ ദിനം

ടി. ഷാഹുല്‍ ഹമീദ്

തൊട്ടറിയാന്‍ കഴിയാത്ത മനുഷ്യബുദ്ധിയുടെ നിര്‍മിതികള്‍ ഉള്‍പ്പെട്ട ഒരു വിഭാഗം സ്വത്തുക്കളാണ് ഭൗതിക സ്വത്തുക്കള്‍. 18ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണ് ഭൗതിക സ്വത്തവകാശം എന്ന ആശയം ഉടലെടുത്തത്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ഏറ്റവും വലിയ സ്വത്താണ് ഭൗതിക സ്വത്ത്. മനുഷ്യന്റെ കണ്ടുപിടിത്തങ്ങള്‍, സാഹിത്യവും കലാപരവുമായ സൃഷ്ടികള്‍, ഡിസൈനുകള്‍, അടയാളങ്ങള്‍, പേരുകള്‍, ചിത്രങ്ങള്‍ എല്ലാം അടങ്ങിയതാണ് ഭൗതിക സ്വത്തുക്കള്‍. വ്യക്തികള്‍ക്ക് തങ്ങളുടെ കണ്ടുപിടിത്തങ്ങളിലൂടെ അല്ലെങ്കില്‍ സൃഷ്ടിയിലൂടെ അറിയപ്പെടാനും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുവാനും ഭൗതികശതാവകാശ നിയമം സൗകര്യമൊരുക്കുന്നു. മനുഷ്യന്‍ തന്റെ ബുദ്ധി ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സൃഷ്ടാവിന് നിയമപരമായി അംഗീകാരത്തോടുകൂടി കൊടുക്കുന്ന നിശ്ചിതകാലത്തേക്കുള്ള നിയമ സംരക്ഷണമാണ് ഭൗതിക സ്വത്തവകാശം. വ്യവസായം, ശാസ്ത്രം, കലാസാഹിത്യം സൃഷ്ടികള്‍ക്കാണ് ഭൗതിക സ്വത്തവകാശം പലപ്പോഴായി ലഭിച്ചു വരുന്നത്. ഭൗതിക സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടുന്നത് രജിസ്‌ട്രേഷനിലൂടെയാണ്. അറിവും കണ്ടുപിടിത്തങ്ങളും മനുഷ്യകുലത്തിന്റെ വികസന സാധ്യതകളെ ചരിത്രകാലം മുതല്‍ തുണച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ ലോക ഭൗതിക സ്വത്താവകാശ സംഘടന (WIPO ) 1970ല്‍ ഏപ്രില്‍ 26 നിലവില്‍ വന്നതിന്റെ ഓര്‍മക്കായാണ് എല്ലാവര്‍ഷവും ഏപ്രില്‍ 26ന് ലോക ഭൗതിക സ്വത്തവകാശ ദിനമായി ആചരിക്കുന്നത്. വ്യത്യസ്ത വസ്തുക്കള്‍ വ്യാപകമായി പുതുമയോടെ നിര്‍മിച്ച് പേറ്റന്റ് നേടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഭൗതിക സ്വത്താവകാശ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെമ്പാടുമുള്ള നവീന ആശയക്കാരുടേയും കലാകാരന്മാരുടേയും സാമൂഹ്യവികസനത്തിനായുള്ള സംഭാവനകള്‍ ഈ ദിനത്തെ ശ്രദ്ധേയമാക്കുന്നു. ഈ വര്‍ഷത്തെ ഭൗതിക സ്വത്തവകാശ ദിനം നവരീതികളും രചന പാഠവും ഉള്ള സ്ത്രീകളെ പ്രചോദിപ്പിച്ച് കൂടുതല്‍ ഭൗതിക സ്വത്താവകാശ രജിസ്‌ട്രേഷന്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള സന്ദേശമാണ് നല്‍കുന്നത്.

ഭൗതിക സ്വത്തവകാശത്തിന്റെ ഗുണങ്ങള്‍ സ്ത്രീകളില്‍ കൂടുതല്‍ എത്തിക്കുക എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ അവരുടെ ഭാവനകള്‍ കൊണ്ട് ലോകത്തെ സാമ്പത്തിക മേഖലകളില്‍ ഇടപെടുന്നുണ്ടെങ്കിലും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനോ, പുതുമകളിലേക്കുള്ള വഴിയിലേക്ക് പോകാനോ, നവവിജ്ഞാനം കരസ്ഥമാക്കുന്നതിനുള്ള വൈമുഖ്യം പ്രകടിപ്പിക്കുകയും വൈദഗ്ധ്യമില്ലായ്മയും, വിഭവങ്ങള്‍ ഉപയോഗിക്കാനുള്ള അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ ബൗദ്ധിക സ്വത്തവകാശ പേറ്റന്റ് ലഭിക്കുന്നതില്‍ ഏറെ പിന്നിലാണ്. വിവിധങ്ങളായ കണ്ടുപിടിത്തങ്ങള്‍ സ്ത്രീകള്‍ നടത്തുന്നുണ്ടെങ്കിലും കുറച്ച് സ്ത്രീകള്‍ക്ക് മാത്രമേ ഭൗതിക സ്വത്താവകാശ രജിസ്‌ട്രേഷനും സാമ്പത്തിക ഗുണവും ലഭിക്കുന്നുള്ളൂ. ലോകത്ത് ജനസംഖ്യയില്‍ 49.58% വും സ്ത്രീകളാണെങ്കില്‍ 2022ല്‍ ആകെ ലോകത്ത് കണ്ടുപിടിത്തങ്ങളില്‍ പേറ്റന്റ് 16.2% സ്ത്രീകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ ലിംഗ വിടവ് നികത്തണമെങ്കില്‍ പേറ്റന്റ് കോര്‍പ്പറേഷന്റെ അഭിപ്രായത്തില്‍ 2064 വരെ ലോകം കാത്തിരിക്കേണ്ടിവരും.

സാമ്പത്തിക പുരോഗതിയുടെ ആണിക്കല്ലായ നവരീതിയും രചന വൈഭവവും സ്ത്രീകളില്‍ കുറഞ്ഞുവരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയിലും എന്‍ജിനീയറിങ്ങിലും കണക്കിലും പുരുഷാധിപത്യം ലോകത്ത് ദൃശ്യമാണ്. ബൗദ്ധിക സ്വത്താവകാശത്തിലെ പ്രധാന ഘടകം കണ്ടുപിടിത്തത്തിനുള്ള അവകാശപത്രം (പേറ്റന്റ് )നേടുക എന്നതാണ്. പ്രത്യേക കണ്ടുപിടുത്തങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെയാണ് പേറ്റന്റ് എന്ന് പറയുന്നത്. പൂര്‍ണ്ണമായും കണ്ടുപിടിച്ച വ്യക്തിയുടെ സ്വന്തം അവകാശമാണിത്, മറ്റൊരാള്‍ക്ക് അവകാശം നല്‍കുവാന്‍ കണ്ടുപിടിച്ച വ്യക്തിക്ക് പൂര്‍ണമായും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. പരമാവധി 20 വര്‍ഷമായിരിക്കും അവകാശപത്രത്തിന്റെ കാലാവധി. അവകാശപത്രം ലഭിക്കുന്നതിന് പുതിയ ആശയവും ഭൂമിയില്‍ ഇതിനുമുമ്പ് ഇങ്ങനെ ഒരു ആശയം ആരും കൊണ്ട് വരാത്തതുമായിരിക്കണം. ഇത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കുകയും വേണം. ആശയം സ്പഷ്ടമായതും വ്യക്തമായതും ആയിരിക്കണം. മനുഷ്യന്‍ ഉപയോഗിക്കുന്ന വിവിധങ്ങളായ ഉപയോഗക്രമങ്ങളിലുള്ള കണ്ടുപിടിത്തമായും അല്ലെങ്കില്‍ പുതിയ രൂപകല്‍പനയിലുള്ള അവകാശപത്രവുമായും വിവിധ വസ്തുക്കളില്‍ നടത്തിവരുന്ന പുതിയ പരീക്ഷണത്തിന്റെ ഭാഗമായും അങ്ങനെ വിവിധങ്ങളായിട്ടുള്ള അവകാശപത്രങ്ങള്‍ ലഭിക്കുന്നതാണ്. കണ്ടുപിടിത്തങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ ഉടമ ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തണം.

ഭൗതിക സ്വത്താവകാശത്തിലെ മറ്റ് പ്രധാന ഘടകങ്ങളാണ് കച്ചവടമുദ്ര (ട്രേഡ് മാര്‍ക്ക്), പകര്‍പ്പാവകാശം , കച്ചവട രഹസ്യം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ 200 രാജ്യങ്ങളിലെ പേറ്റന്റിന്റെ വിവരങ്ങള്‍ സുക്ഷിക്കുന്നുണ്ട്. 1996ല്‍ ലോകത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ കടന്നുവന്നതോടെ മനുഷ്യന്റെ ഭൗതിക സ്വത്ത് അവകാശത്തിന്റെ ക്യാന്‍വാസ് വിശാലമായമായി. കലാസാഹിത്യം മേഖലകളിലും സോഷ്യല്‍ മീഡിയയിലും വലിയ സാധ്യതകള്‍ ഉണ്ടായി. അമേരിക്കന്‍ പേറ്റന്റ് പ്രാക്ടീസിന്റെ അഭിപ്രായത്തില്‍ സൂര്യന് താഴെ മനുഷ്യന്‍ നിര്‍മിച്ചിരിക്കുന്ന എന്തും പേറ്റന്റിന്റെ കീഴില്‍ വരാം. തൊട്ടറിയാന്‍ കഴിയാത്ത ബുദ്ധിപരമായ കഴിവുകള്‍ സംരക്ഷിക്കുവാന്‍ പേറ്റന്റ് നേടുന്നതോടെ കഴിയുന്നതാണ്. പ്രത്യേക പേരുകള്‍, വ്യവസായ രൂപകല്‍പനകള്‍ , വിശ്വസ്തമായ വിവരങ്ങള്‍ , ധാര്‍മിക അവകാശങ്ങള്‍ , വിവരശേഖരണ അവകാശം , ഗ്രന്ഥകര്‍ത്താക്കളുടെ പ്രവര്‍ത്തി സൂക്ഷിക്കല്‍ , സേവന അടയാളങ്ങള്‍ , കച്ചവട മുദ്രകള്‍ , രൂപകല്‍പന അധികാരങ്ങള്‍ , കച്ചവട പേരുകള്‍ , വ്യവസായ സേവനം എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒട്ടനവധി ജീവിതസന്ധികളായ പ്രവര്‍ത്തനങ്ങളുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ് ഭൗതിക സ്വത്തവകാശം.

ഒരു രാജ്യത്തിലേക്ക് മാത്രമായോ അല്ലെങ്കില്‍ അന്താരാഷ്ട്ര തലങ്ങളിലേക്കോ പാറ്റേണ്‍ നല്‍കാം. മനുഷ്യര്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും ഓരോ കണ്ടുപിടിത്തത്തിന്റെ ഫലമാണ്. ഒരു കാര്‍ നിര്‍മാണത്തില്‍ നൂറിലധികം പേറ്റന്റുകള്‍ ഉപയോഗിക്കുന്നു , പക്ഷേ മരുന്ന് നിര്‍മാണത്തില്‍ ഒരു ഉല്‍പന്നത്തില്‍ ഒരു പേറ്റന്റ് മാത്രമേ ഉള്ളൂ. മരുന്ന് നിര്‍മാണത്തില്‍ അവകാശ പത്രിക (പേറ്റന്റ് )നേടിയ ചില കുത്തക കമ്പനികള്‍ മരുന്നിന്റെ കുത്തക നിലനിര്‍ത്തുമ്പോള്‍ ആവശ്യ മരുന്നുകള്‍ക്ക് ക്ഷാമം വരാതിരിക്കുവാന്‍ ഇന്ത്യ ലൈസന്‍സ് ചട്ടം കൊണ്ടുവന്നതിന് അമേരിക്ക എതിര്‍ക്കുകയും തുടര്‍ന്ന് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചെറിയ പ്രശ്‌നമായി മാറിയതും ഈ ദിനത്തില്‍ ഓര്‍മിക്കാവുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടുപിടിത്തങ്ങളും അവകാശപത്രികയും നേടുന്നത് അമേരിക്കയിലാണ്. മറ്റു രാജ്യങ്ങള്‍ പേറ്റന്റ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനം അമേരിക്കയില്‍ ഉണ്ട്. ഒറിജിനല്‍ ആയിട്ടുള്ള സാഹിത്യം, സംഗീതം, കലാസൃഷ്ടികള്‍, ശബ്ദ റെക്കോര്‍ഡിങ്, സിനിമകള്‍ എന്നിങ്ങനെയുള്ളവയില്‍ അതിന്റെ സൃഷ്ടാവിനുള്ള അവകാശത്തെയാണ് പകര്‍പ്പവകാശം എന്ന് പറയുന്നത്. ഒരു വ്യക്തിയെയോ ചരക്കുകളെയോ , സേവനങ്ങളേയോ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചറിയുവാനുള്ള അടയാളമാണ് കച്ചവട മുദ്ര. ഒരു മനുഷ്യന്‍ ശരാശരി 1500 ഓളം കച്ചവടമുദ്രകള്‍ കാണുന്നു. ചിത്രം പാക്കിംഗ് , കളര്‍ , കോമ്പിനേഷന്‍ ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ഭൗതിക സ്വത്ത് അവകാശത്തിന്റെ ലംഘനം സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റമായി ഗണിച്ചു വരുന്നുണ്ട്. ബൗദ്ധിക സ്വത്തവകാശം പരിരക്ഷിക്കുന്നതിന് ധാരാളം നിയമങ്ങള്‍ ലോകത്ത് ഉണ്ട്. ഭൗതിക സ്വത്തവകാശത്തിലെ മറ്റൊരു ഘടകമാണ് ഭൗമസൂചികാ പദവി. ചില സ്ഥലങ്ങളില്‍ നിന്നും വരുന്ന ചില പ്രത്യേകതരം വസ്തുക്കള്‍ ആ സ്ഥലത്തിന്റെ പേരോട് കൂടി അറിയപ്പെടുന്നതാണ്, ഉദാഹരണം ആറന്മുള കണ്ണാടി. ഉല്‍പ്പന്നത്തിന്റെയോ വസ്തുവിന്റെയോ ആകൃതി രൂപമോ പുതുമയുള്ളതാണെങ്കില്‍ അനുകരണങ്ങള്‍ ഒഴിവാക്കുവാന്‍ ഡിസൈന്‍ പേറ്റന്റിന് സാധിക്കുന്നതാണ്

ഭൗതിക സ്വത്തവകാശവും ഇന്ത്യയും:

അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയില്‍ 2022ല്‍ ഇന്ത്യക്ക് 55 രാജ്യങ്ങളില്‍ 42ാം സ്ഥാനമാണ്. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട പട്ടികയില്‍ 38.64% മാര്‍ക്കാണ് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഗവേഷണം , വികസനം , ഭൗതിക സ്വത്തവകാശം എന്നിവയില്‍ ഇന്ത്യയില്‍ നിരവധി നികുതി ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ പുതിയ കണ്ടുപിടിത്തങ്ങള്‍ ആയോ അവകാശപത്രമായോ പുറത്തു വരുന്നില്ല. ഭൗതിക സ്വത്തവകാശ അപ്പലേറ്റ് അതോറിറ്റിയുടെ 2021 /22ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ആകെ 66400 അപേക്ഷകളാണ് ലഭിച്ചത്. പുതിയ ഡിസൈന് വേണ്ടി 22,697 കച്ചവടമുദ്രകള്‍ക്കായി 4,47,805 ഭൗമ സൂചിക പദവികള്‍ക്കായി 116 പകര്‍പ്പ് അവകാശത്തിനായി 30,988 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിന് കൂടുതല്‍ അപേക്ഷ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ് (5,262 )ഒന്നാംസ്ഥാനം ലഭിച്ചപ്പോള്‍ 4566 അപേക്ഷകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് കേരളത്തിന്റെ സ്ഥാനം. 454 അപേക്ഷകളാണ് കേരളത്തില്‍ നിന്നും ലഭിച്ചത്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ 140 അപേക്ഷ മാത്രം നല്‍കിയ ആസാം ആണ് ഏറ്റവും പിറകില്‍.

ലോക ഇന്നവേഷന്‍ സൂചിക 2022 (Global innovation index )132 രാജ്യങ്ങളില്‍ 40ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 2020ല്‍ 48ാം സ്ഥാനവും 2021ല്‍ 46ാം സ്ഥാനവുമാണ് ഉണ്ടായിരുന്നത്. 80 ഘടകങ്ങള്‍ പരിശോധിച്ചു തയ്യാറാക്കുന്ന പട്ടികയാണിത്. കണ്ടുപിടുത്തങ്ങള്‍ക്ക് അവകാശ പത്രിക അപേക്ഷകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി , ടി.വി.എസ് മോട്ടോഴ്‌സ് ,സി.എസ്.ഐ.ആര്‍ ,ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ നിന്നും അപേക്ഷകള്‍ കൂടുതലായി ലഭിക്കുന്നുണ്ട്. വസ്ത്രം നിര്‍മാണ മേഖലയില്‍ നിന്നും 19.2%വും കൃഷി ഭക്ഷണ നിര്‍മാണ മേഖലയില്‍ 36%വും കരകൗശല നിര്‍മാണ മേഖലയില്‍ 55.4%വും അപേക്ഷകള്‍ പേറ്റന്റിനായി ലഭിക്കുന്നുണ്ട്. നിയമപരമായ പരിരക്ഷയാണ് ഭൗതികശതാവകാശ നിയമം കൊണ്ട് ലഭിക്കുന്നത്. ഇന്ത്യയില്‍ 2012ല്‍ ഭേദഗതി വരുത്തിയ പകര്‍പ്പവകാശ നിയമം 1957, 1999ലെ ട്രേഡ് മാര്‍ക്ക് നിയമം , 2000ത്തിലെ ഡിസൈന്‍ ആക്ട് , പാറ്റേണ്‍ ആക്ട് 2008, TRIPS (ട്രേഡ് റിലേറ്റഡ് ആസ്‌പെക്ട്‌സ് ഓഫ് ഇന്റലക്ച്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ) എന്നീ നിയമങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

നമ്മളറിയാതെ നമ്മുടെ ജീവിതത്തില്‍ ഭൗതിക സ്വത്തവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. കമ്പ്യൂട്ടര്‍ പ്രോഗ്രാം ആരംഭിക്കുമ്പോഴും ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും പേറ്റന്റ് ലഭിച്ചവരുടെ നിയമപരമായ അംഗീകാരം ഇല്ലാതെയാണ് ചെയ്യുന്നത്. മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സ്ഥിരമാണ് പക്ഷെ അത് ഉപയോഗിച്ച് കൂടുതല്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കുവാന്‍ കഴിയുന്ന ഒരു മേഖലയാണ് ബൗദ്ധിക സ്വത്തവകാശ മേഖല. ഇതിനായി 10 ലക്ഷം വിദ്യാര്‍ഥികളില്‍ ഇതിന്റെ പ്രാധാന്യം എത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ക്യാമ്പയിന്‍ നടത്തിയിരുന്നു .ഇന്ത്യയില്‍ ഡല്‍ഹി , മുംബൈ, കൊല്‍ക്കത്ത , ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഭൗതിക സ്വത്തവകാശത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നതിനു വേണ്ടിയുള്ള ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ലോകത്ത് കണ്ടുപിടിത്തങ്ങളുടെ അവകാശ പത്രിക അപേക്ഷയില്‍ 74%വും അമേരിക്കയില്‍ നിന്നാണ് , യൂറോപ്യന്‍ യൂണിയനില്‍ നിന്നും 5.1 %വും ചൈന 2.1 % ,ഇന്തോനോഷ്യ 1.3%വും ആണ് അപേക്ഷകള്‍ ലഭിക്കുന്നത്. മരുന്ന് നിര്‍മാണ മേഖലയിലാണ് 16% ഏറ്റവും കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ പിറന്നു വീഴുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ 10.4 %, ഓര്‍ഗാനിക് കെമിസ്ട്രിയില്‍ 9.1%, മെഡിക്കല്‍ സാങ്കേതികവിദ്യയില്‍ 6.7 % ആണ് പുതിയ കണ്ടുപിടിത്തങ്ങള്‍. ലോക ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന ഇന്ത്യ കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണെന്നും ലോക ബൗദ്ധിക സ്വത്താവകാശ നിയമം ജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കി കൊടുത്ത് പുതുതായി കണ്ടുപിടിത്തങ്ങള്‍ വിവിധ മേഖലകളില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിപരമായ നേട്ടങ്ങള്‍ സാമ്പത്തിക ഭദ്രതയായി മാറ്റാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താനുള്ള ഒരു സുദിനമാണ് ഏപ്രില്‍ 26.

Share

Leave a Reply

Your email address will not be published. Required fields are marked *