കൊലവിളി മുദ്രാവാക്യം; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കൊലവിളി മുദ്രാവാക്യം; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കോഴിക്കോട്: തിക്കോടിയില്‍ കഴിഞ്ഞ ദിവസം കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയവര്‍ക്കെതിരേ 143, 146, 147 വകുപ്പുകള്‍ പ്രകാരം പയ്യോളി പോലിസാണ് കേസെടുത്തത്. എന്നാല്‍ എഫ്.ഐ.ആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി തിക്കോടി ടൗണിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് സി.പി.എമ്മിന്റെ കൊലവിളി മുദ്രാവാക്യം. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്.

പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നുമോനായാലും വീട്ടില്‍ കേറി കുത്തികീറും.
പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും.
കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല.
ഓര്‍മയില്ലേ ശരത് ലാലിനെ,
ഓര്‍മയില്ലേ കൃപേഷിനെ,
ഓര്‍മ്മയില്ലെ ഷുഹൈബിനെ – എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം

മുഖ്യമന്ത്രി പിണറായി വിജയന് എതിരേ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ പ്രകടനം. കൊലവിളി മുദ്രാവാക്യത്തിനെതിരേ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരേ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *