സ്വര്‍ണക്കടത്ത്: സ്വപ്നയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതില്‍ വസ്തുതകളുടെ തരിമ്പ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെയൊന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അസത്യം വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിക്കുകയാണ്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയും. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെക്കൊണ്ട് ചിലര്‍ പറയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദുബായ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്‌നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യാവശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്‌ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്ക്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്‌ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *