റേഷന്‍ വിതരണത്തിന് ഇനി രണ്ടുഘട്ടം 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം

റേഷന്‍ വിതരണത്തിന് ഇനി രണ്ടുഘട്ടം 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം

ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍വിതരണരീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങള്‍ക്കു റേഷന്‍ നല്‍കുക. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണു നടപടി.

നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനംവരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷന്‍വ്യാപാരികള്‍ പറയുന്നത്. 15-നു മുന്‍പ് റേഷന്‍വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണു കാരണം. 15-നുശേഷം നല്‍കില്ലെന്ന നിലപാടില്‍ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാല്‍ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്.

അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എന്‍.പി.ഐ. റേഷന്‍കാര്‍ഡുകള്‍ നിലവിലുണ്ട്. ഇവരുടെ റേഷന്‍ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇ-പോസ് സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് റേഷന്‍വിതരണം പലതവണ മുടങ്ങുകയും ഒട്ടേറെപ്പേര്‍ക്കു റേഷന്‍കിട്ടാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഏഴുജില്ലകള്‍ക്കു രാവിലെയും ഏഴുജില്ലകള്‍ക്ക് ഉച്ചകഴിഞ്ഞും എന്നരീതിയില്‍ നേരത്തേ വിതരണം ക്രമീകരിച്ചിരുന്നു. ഇതു പരാജയമായതോടെയാണ് പുതിയ രീതി കൊണ്ടു വന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *